വാട്സ് ആപ്പ് സന്ദേശം ഐ.പി.എസ് ഉദ്യോഗസ്ഥന്
സൈബർതട്ടിപ്പ് സംഘത്തിനായി അന്വേഷണം
കൊച്ചി: ആദ്യം ഐ.എ.എസുകാർ. പിന്നെ ഐ.പി.എസുകാർ. ഒടുവിൽ വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം. അതും ഐ.പി.എസ് ഉദ്യോഗസ്ഥനിൽ നിന്ന് .കോസ്റ്റൽ പൊലീസ് അഡീഷണൽ ഐ.ജി. ജെ. ജയനാഥിനാണ് മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. തുടർന്ന്, കൊച്ചി സിറ്റി സൈബർ പൊലീസിന് പരാതി നൽകി. സേനയിലെ പലർക്കും സമാനമായി 'മുഖ്യമന്ത്രിയുടെ സന്ദേശം' ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അസാം സ്വദേശിയുടെ വിലാസത്തിലെ നമ്പറിൽ നിന്നാണ് സന്ദേശമെത്തിയത്. ഐ.പി വിലാസം കണ്ടെത്താനുള്ള നീക്കം പുരോഗമിക്കുകയാണ്. വാട്സ്ആപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.ആഗസ്റ്റ് മൂന്നിനാണ് 'മുഖ്യമന്ത്രിയുടെ' സന്ദേശമെത്തിയത്. ജയനാഥിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരന്റെ വിവരം പുറത്തുവിട്ടിട്ടില്ല. വ്യാജ മേൽവിലാസമാണെങ്കിലും തിരുവനന്തപുരത്തുനിന്ന് പ്രത്യേക പൊലീസ് സംഘം ഉടൻ അസാമിലേക്ക് തിരിക്കും. വാട്സ്ആപ്പിൽ നിന്ന് വിവരം ലഭിച്ചാൽ പ്രതികളെ വേഗത്തിൽ പിടി കൂടാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യം ഐ.എ.എസുകാർ
ഫേസ്ബുക്ക് വഴിയായിരുന്നു ആദ്യമെല്ലാം വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടിയിരുന്നത്. ഇതിനെതിരെ പൊലീസ് വ്യാപക പ്രചാരണം നടത്തിയതോടെ തട്ടിപ്പുസംഘം വാട്സ്ആപ്പിലേക്ക് ചുവടു മാറ്റി. വിവിധ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് ആദ്യം സന്ദേശമെത്തിയത്. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരിലായിരുന്നു ഇത്. പരസ്പരം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് കളക്ടർമാർക്കുൾപ്പെടെ മനസിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരിലും സമാന സന്ദേശങ്ങൾ പറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |