തിരുവനന്തപുരം: കേശവദാസപുരത്തെ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വെള്ളവും ഭക്ഷണവും നൽകിയിരുന്ന വീട്ടമ്മയെ അതിക്രൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്.
വീടിനുള്ളിൽ കയറിയ ആദം മനോരമയെ പിന്നിൽ നിന്ന് കടന്നുപിടിച്ചു. വയോധിക നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിന്റെ നെറ്റിയിൽ ആഴത്തിലുള്ള ചതവുണ്ട്. ഇത് കിണറ്റിലേക്ക് ഇട്ടപ്പോൾ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് പിടിയിലായ ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും. പ്രാഥമികമായ തെളിവെടുപ്പുകൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മോഷണം പോയ മനോരമയുടെ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് അത് ഒരുബാഗിൽ സൂക്ഷിച്ചിരുന്നെന്നും, ബാഗ് ട്രെയിൻ യാത്രയിൽ നഷ്ടപ്പെട്ടെന്നുമാണ് പ്രതി മൊഴി നൽകിയത്.
അതേസമയം, പ്രതി സംസ്ഥാനം വിടാൻ കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് അക്ഷേപം ഉയരുന്നുണ്ട്. മനോരമയെ കാണാതായെന്ന് പരാതി ലഭിച്ചപ്പോൾ തന്നെ അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ലെന്ന വിവരവും ലഭിച്ചിരുന്നു. എന്നാൽ വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇക്കാര്യം ട്രെയിൻ അലർട്ടിൽ അറിയിച്ചില്ലെന്നും റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ലെന്നുമാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |