SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.55 PM IST

കാവലിന് കടിയന്മാരായ നായ്‌ക്കൾ, ചാരായം വാറ്റി വയലിലെ ചെളിയിൽ താഴ്‌ത്തി തണുപ്പിക്കും: കൊല്ലത്തെ വാറ്റ് റാണി സുന്ദരിയും സംഘവും വിലസിയതിങ്ങനെ

sundari-bar

കൊല്ലം : വീട്ടിൽ വച്ച് ചാരായ വില്പന നടത്തി വന്ന സ്ത്രീയെയും മക്കളെയും എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. കുന്നത്തൂർ ശൂരനാട് ഇടപ്പനയം സ്വദേശി സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, മകൾ അമ്മു, മകൻ അപ്പു എന്നിവരാണ് പത്തു ലിറ്റർ ചാരായവുമായി പിടിയിലായത്. ഇവരുടെ വീടിനെ 'സുന്ദരി ബാർ' എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇവർക്കെതിരെ എക്‌സൈസ് മുൻപും കേസ് എടുക്കുകയും അട്ടക്കുളങ്ങര ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ ശേഷം അതീവ ജാഗ്രയോടെയായിരുന്നു ഇവരുടെ മദ്യവില്പന. വീട്ടിൽ പട്ടികളെ വളർത്തിയും എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരം നൽകുന്നതിന് ആൾക്കാരെ ഏർപ്പെടുത്തിയും അവർ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ കുറച്ചു കാലമായി തടഞ്ഞു വരികെയായിരുന്നു.


ശിങ്കിടികളെക്കൊണ്ട് ഒളി സ്ഥലങ്ങളിൽ വച്ച് വാറ്റി എടുക്കുന്ന ചാരായം വീടിന് അടുത്തുള്ള വയലിൽ ചെളിയിൽ പുതച്ചു വയ്ക്കുകയും ആവശ്യാനുസരണം അതിൽ നിന്നെടുത്തു വീട്ടിൽ കൊണ്ട് വച്ച് വില്പന നടത്തുകയുമാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്. വീടിന്റെ മുൻവാതിൽ എല്ലായ്‌പ്പോഴും അകത്തു നിന്ന് പൂട്ടി അകത്തെ മുറിയിൽ ചാരായം കന്നാസിൽ വയ്ക്കുകയും അതിൽ നിന്ന് ജഗ്ഗിൽ ആവശ്യക്കാർക്ക് ജനലിൽ ഫിറ്റ് ചെയ്ത ഗ്രില്ലിലെ വിടവ് വഴി ഗ്ലാസിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യും. ഇതാണ് ഇവരുടെ വീടിനെ സുന്ദരി ബാർ എന്ന് വിളിക്കാൻ കാരണം. എക്‌സൈസ് പുറത്തു എത്തിയാൽ പട്ടികളെ വിടുകയും ആ സമയം കൊണ്ട് ജഗ്ഗിലും കന്നാസിലുമുള്ള ചാരായം ടോയിലറ്റിൽ ഒഴിച്ച് നശിപ്പിക്കുകയുമാണ് ഇവരുടെ പതിവ്.


പുതുതായി ചാർജ്ജ് എടുത്ത കൊല്ലം എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ വിഷ്ണു. ബിയും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘവും വേഷം മാറി നടത്തിയ ഓപ്പറേഷനിലാണ് 'സുന്ദരിയും' സംഘവും കുടുങ്ങിയത്. ചാരായം ഒഴിച്ച് കൊടുത്ത സമയത്തു ആവശ്യക്കാർ എന്ന വ്യാജേന വന്ന എക്‌സൈസ് സംഘം വീടിനുള്ളിലേക്ക് ഇരച്ചു കയറി ബിന്ദുവിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു. ഇതിനിടയിൽ വനിതാ ഉദ്യോഗസ്ഥരെ അടക്കം ഇവർ ആക്രമിക്കുകയും ഡിപ്പാർട്ടമെന്റ് വാഹനം തല്ലി തകർക്കുകയും ചെയ്തു. വളരെ സാഹസികമായാണ് ഒടുവിൽ പ്രതികളെ കീഴ് പ്പെടുത്തിയത്. ഡിപ്പാർട്ട്‌മെന്റ് വാഹനം നശിപ്പിച്ചതിനും എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ബിന്ദുവിന്റെ ഭർത്താവ് ജനാർദ്ദനൻ,പാറക്കടവ് സ്വദേശികളായ വിജിൽ, വിനോദ് എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ , ജൂലിയൻ ക്രൂസ്, അജിത് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗംഗ, ശാലിനി ശശി ,ജാസ്മിൻ ഡ്രൈവർ നിഷാദ് എന്നിവർ ചേർന്ന സംഘമാണ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ വിഷ്ണുവിനൊപ്പം റെയ്ഡിൽ പങ്കെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, EXCISE DEPARTMENT, KOLLAM SUNDARI BAR, CRIME, ARRACK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.