ന്യൂഡൽഹി: എൻ.ഡി.എ വിട്ട് മഹാഗഡ്ബന്ധന്റെ ഭാഗമായ നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി എട്ടാമതും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിനെ പിന്നാലെ, ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ വിമർശനം.
2014ൽ വിജയിച്ച് അധികാരത്തിൽ വന്നവർക്ക് 2024ലും വിജയിക്കാനാകുമോയെന്ന് ഒളിയമ്പെയ്ത നിതീഷ്, 2014ലെ സാഹചര്യമാകില്ല 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പ് നൽകി.
2024ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് പാട്‌ന രാജ്‌ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നിതീഷിന് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡി നേതാവ് തേജസ്വിയാദവും അധികാരമേറ്റു. ആഭ്യന്തരം അടക്കമുള്ള വകുപ്പുകളുടെ വിഭജന ചർച്ച തുടരുന്നു.
ആർ.ജെ.ഡി നേതാവും മുൻമുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകൻ തേജ് പ്രതാപ് യാദവ്, തേജസ്വിയുടെ ഭാര്യ രാജ്ശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന ലാലു പ്രസാദ് യാദവുമായി സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് നിതീഷ് കുമാർ ഫോണിൽ സംസാരിച്ചു.
തന്റെ മാർഗം പിന്തുടർന്ന് ബി.ജെ.പിയുമായി പിരിഞ്ഞ് മഹാസഖ്യത്തിൽ അണിചേരാൻ നിതീഷ് കുമാർ പ്രതിപക്ഷ കക്ഷികളെ ആഹ്വാനം ചെയ്‌തു.
എൻ.ഡി.എ വിടാനുള്ള തീരുമാനം ജെ.ഡി.യു ഏകകണ്ഠമായാണെടുത്തത്. 2020ൽ താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നില്ല. അന്ന് ബി.ജെ.പിയുടെ സമ്മർദ്ദത്തെ തുടർന്നാണ് മുഖ്യമന്ത്രിയായത്. 2024ൽ എന്തു സംഭവിക്കുമെന്നറിയില്ല. പക്ഷേ, 2014ൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.
-നിതീഷ്‌കുമാർ
ജെ.ഡി.യുവിനെ തകർക്കാൻ ശ്രമിച്ചിട്ടില്ല: സുശീൽ മോഡി
മഹാരാഷ്‌ട്രയിൽ ശിവസേനയ്ക്കെതിരെയും ബീഹാറിൽ ജെ.ഡി.യുവിനെതിരെയും നീങ്ങിയിട്ടില്ലെന്ന് ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡി പറഞ്ഞു. സഖ്യകക്ഷികളെയൊന്നും ഞങ്ങൾ തകർത്തിട്ടില്ല. ശിവസേന സഖ്യകക്ഷിയായിരുന്നില്ല. ബി.ജെ.പി ആരെയും വഞ്ചിച്ചിട്ടില്ല. ഞങ്ങൾ നിതീഷ് കുമാറിനെ അഞ്ച് തവണ മുഖ്യമന്ത്രിയാക്കി.
ഇനി ആർ.ജെ.ഡിയാണ് കാര്യങ്ങൾ തീരുമാനിക്കുക. യഥാർത്ഥ മുഖ്യമന്ത്രി തേജസ്വിയായിരിക്കുമെന്നും സുശീൽ ചൂണ്ടിക്കാട്ടി.
നിതീഷ് കുമാറുമായി അടുപ്പമുണ്ടായിരുന്ന സുശീൽ മോഡിയെ രാജ്യസഭാംഗമാക്കിയതാണ് ജെ.ഡി.യുവുമായുള്ള പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ശ്രുതിയുണ്ട്. സുശീൽ ഇവിടെയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് നിതീഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിമർശിച്ച് പ്രശാന്ത് കിഷോർ
നിതീഷ് കുമാർ മഹാഗഡ്ബന്ധൻ സർക്കാരിൽ വീണ്ടും മുഖ്യമന്ത്രിയായത് ബീഹാറിലെ രാഷ്ട്രീയ അസ്ഥിരതയുടെ അടുത്ത അദ്ധ്യായമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ പറഞ്ഞു. നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്നും ബീഹാറിൽ തുടരാനാണ് സാദ്ധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ജെ.ഡി.യുക്കാരനായ പ്രശാന്ത് കിഷോർ ഒരു തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ പ്രചാരണ ചുമതല വഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |