#അസാധു ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കി രാജ് ഭവന് അയയ്ക്കും
തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള പതിനൊന്ന് ഓർഡിനൻസുകൾ ഒപ്പുവയ്ക്കാതെ അസാധുവാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ
അനുനയിപ്പിക്കുന്നതിന് പകരം,കൊമ്പ് കോർക്കാനുറച്ച് സർക്കാർ. അസാധുവായ
ഓർഡിനൻസുകൾ നിയമമാക്കുന്നതിന്ആഗസ്റ്റ് 22 മുതൽ സെപ്തംബർ രണ്ടു വരെ അടിയന്തര നിയമസഭാ
സമ്മേളനം ചേരാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒക്ടോബറിൽ ചേരാൻ തീരുമാനിച്ചിരുന്ന സമ്മേളനമാണ് നേരത്തേയാക്കുന്നത്.ഇതിനായി ഗവർണറോട് അഭ്യർത്ഥിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിയന്തര സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.കാലാവധി കഴിഞ്ഞ പതിനൊന്ന് ഓർഡിനൻസുകളിൽ എട്ടെണ്ണം നിയമ ഭേദഗതികളാണ്. ഓർഡിനൻസ് പുതുക്കാത്തതിനാൽ എത്രയും വേഗം നിയമ നിർമ്മാണമാണ് പോംവഴി. അല്ലെങ്കിൽ, ഓർഡിനൻസുകൾക്ക് മുമ്പുള്ള നിയമത്തിന് പ്രാബല്യം തിരിച്ചു കിട്ടും. നിയമസഭയിൽ ബില്ലവതരിപ്പിച്ച് നിയമങ്ങൾക്ക് പ്രാബല്യം നൽകാതെ ഓർഡിനൻസുകൾ വഴി നടപ്പാക്കുന്നതിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അസാധുവായ ഓർഡിനൻസുകളിൽ ഏറ്റവും പ്രധാനം വിവാദമായ ലോകായുക്തയാണ്. ജൂൺ 27മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓർഡിനൻസ് സഭയിൽ അവതരിപ്പിച്ചിരുന്നില്ല. അതിനുള്ള സമയപരിധി കഴിഞ്ഞതോടെ ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുമെന്ന സ്ഥിതിയായി. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന നിയമത്തിലെ 14-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഹിയറിംഗ് നടത്തി വിധി റദ്ദാക്കാൻ ഗവർണർക്കാേ, മുഖ്യമന്ത്രിക്കോ, സർക്കാരിനോ അധികാരം നൽകുന്നതാണ് ഭേദഗതി.
ഓർഡിനൻസുകളിൽ പിശകുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവ പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യമെന്താണെന്ന ചോദ്യമുന്നയിക്കുകയാണ് ചെയ്തതെന്നും സർക്കാർ വിലയിരുത്തുന്നു. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ഓർഡിനൻസിൽ മാത്രമാണ് ഗവർണർ സംശയമുന്നയിച്ചത്. അതിനാൽ ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ സഭയിൽ പാസാക്കി രാജ്ഭവനിലേക്കയയ്ക്കുകയാണ് സർക്കാർ തന്ത്രം.
കടിഞ്ഞാൺ വീണ്ടും ഗവർണറിൽ അസാധുവായ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാലും,എല്ലാ ബില്ലുകളിലു ഉടനെ ഒപ്പിടാനുള്ള ബാദ്ധ്യത ഗവർണർക്കില്ലെന്നത് സർക്കാർ തന്ത്രത്തിന് തിരിച്ചടിയാവും. മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയ്ക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. സർക്കാരിന്റെ നിയമ നിർദേശങ്ങൾ ഗവർണർക്ക് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കാതെ തിരിച്ചയയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം. . ഗവർണർ ബിൽ തിരിച്ചയച്ചാൽ ആറു മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ,അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം. അതംഗീകരിക്കാറാണ് പതിവ്. തീരുമാനമെടുക്കാതെ ആറു മാസത്തിലേറെ പിടിച്ചുവച്ചാൽ ഒന്നും ചെയ്യാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |