കണ്ണൂർ: കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വർഷങ്ങളായി ആനുകൂല്യം പറ്റുന്ന വ്യാജന്മാരെ പുറത്താക്കാൻ മന്ത്രി വി. ശിവൻകുട്ടി ബോർഡ് ചെയർമാൻ വി. ശശികുമാറിന് നിർദ്ദേശം നൽകി. 1990ൽ തുടങ്ങിയ ബോർഡ് നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലാണ്.
20 ലക്ഷം തൊഴിലാളികളാണ് ബോർഡിലുള്ളത്. ഇതിൽ നാലു ലക്ഷം പേർക്ക് പെൻഷനും ലഭിക്കുന്നുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട 26 വിഭാഗം തൊഴിലാളികളും ബോർഡിന്റെ കീഴിലാണ്. പ്രതിമാസം 50 രൂപയാണ് അംശാദായമായി തൊഴിലാളി അടയ്ക്കേണ്ടത്. 60 വയസ് പൂർത്തിയാൽ പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കും.
തൊഴിലാളി സംഘടനാനേതാക്കളുടെ ശുപാർശയിലാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്. ഇതിൽ കൃത്യമായ പരിശോധന നടക്കാറില്ല. പരാതി കിട്ടിയാൽ ക്ഷേമനിധി ജില്ലാ ഓഫീസുകളിലും ചീഫ് ഓഫീസുകളിലും ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നതും അപൂർവമാണ്. ബോർഡിന് മതിയായ ജീവനക്കാരില്ലാത്തും പരിശോധനയ്‌ക്ക് തടസമാകുന്നുണ്ട്.
നേതാക്കൾക്കെതിരെയും നടപടി
അനർഹരെ പുറത്താക്കിയില്ലെങ്കിൽ സംഘടനാ നേതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പരിശോധനയ്‌ക്കായി ജില്ലാ അടിസ്ഥാനത്തിൽ അദാലത്ത് സംഘടിപ്പിക്കാനും തൊഴിൽ വകുപ്പ് ആലോചിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ സെസ് പിരിവ് ഏൽപ്പിക്കുന്നതിനു മുന്നോടിയായി വ്യാജന്മാരെ കണ്ടെത്തി ഒഴിവാക്കണമെന്ന നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
'വ്യാജന്മാരെ കണ്ടെത്തി പട്ടിക കുറ്റമറ്റതാക്കാനുള്ള ബോർഡിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കും. തൊഴിലാളി ക്ഷേമത്തിനുള്ള ഏതു പ്രവർത്തനങ്ങളെയും സ്വാഗതം ചെയ്യും".
- ടി.ശശി, കണ്ണൂർ ജില്ലാ സെക്രട്ടറി,
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |