തിരുവനന്തപുരം: ഫിഷറീസ് വകുപ്പും സാഫും (സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഒഫ് ഫിഷർ വിമൺ) ചേർന്ന് നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റസ്റ്റാറന്റുകൾക്ക് വൻസ്വീകാര്യത. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 കോടി രൂപയുടെ വിറ്റുവരവാണ് ഇവ നേടിയത്. പ്രതിമാസം 40 ലക്ഷം രൂപയാണ് ശരാശരി വരുമാനം. 46 ഭക്ഷണശാലകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. സബ്സിഡി ഇനത്തിൽ സാഫ് ഇതിനോടകം 2.5 കോടി രൂപ ഇവർക്ക് നൽകിയിട്ടുണ്ട്.
അഞ്ച് വനിതകളടങ്ങുന്ന ഒരു യൂണിറ്റിന് റസ്റ്റാറന്റ് തുടങ്ങാൻ ചെലവാകുന്ന അടങ്കൽ തുകയായ 6.67 ലക്ഷം രൂപയിൽ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യത്തൊഴിലാളി വനിതകൾക്ക് ബദൽ ഉപജീവന മാർഗവും മെച്ചപ്പെട്ട സാമൂഹികജീവിതവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം (3), കൊല്ലം(7), ആലപ്പുഴ (6), എറണാകുളം (8), തൃശ്ശൂർ (6), മലപ്പുറം (4), കോഴിക്കോട് (6), കണ്ണൂർ (2), കാസർകോട്(4) എന്നിങ്ങനെയാണ് തീരമൈത്രി റസ്റ്റാറന്റുകളുടെ എണ്ണം. പ്രതിമാസം നാലരലക്ഷം രൂപ വരുമാനം നേടുന്ന എറണാകുളം മുളവുകാട് പാതിരാപുട്ട് തീരമൈത്രി സീഫുഡ് റസ്റ്റാറന്റും 4 ലക്ഷം രൂപ വരുമാനം നേടുന്ന മലപ്പുറം താനൂർ സാഗര തീരമൈത്രി സീഫുഡ് റസ്റ്റാറന്റുമാണ് വരുമാന കണക്കിൽ സംസ്ഥാനത്ത് മുന്നിലുള്ളത്. മീൻ അൽഫാം, ചെമ്മീൻ കട്ലറ്റ്, ചെമ്മീൻ വട, ചെമ്മീൻ മോമോസ്, മീൻ സമൂസ, എന്നിങ്ങനെ വ്യത്യസ്തതയുള്ള വിഭവങ്ങൾക്കും കല്ലുമ്മേകായ റോസ്റ്റ്, കൂന്തൽ ഫ്രൈ, ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾളാണ് ഇവിടെ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |