പിന്നാക്ക വിഭാഗങ്ങൾക്ക് നിയമനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവരണ റൊട്ടേഷൻ മെറിറ്റും സംവരണവും അട്ടിമറിക്കുന്ന ഒന്നാണ്. കാലങ്ങളായി ഇത് സംബന്ധിച്ച പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകാറുണ്ടെങ്കിലും നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. മുന്നാക്ക ജാതികൾക്ക് സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ദേവസ്വം ബോർഡുകളിലാണ് ഇത് ആദ്യം ഏർപ്പെടുത്തിയത്. ഇപ്രകാരം സംവരണം നടപ്പാക്കുമ്പോൾ പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ അവസരങ്ങളോ പദവികളോ, തലനാരിഴക്ക് പോലും നഷ്ടമാവില്ലെന്നാണ് അന്ന് ബന്ധപ്പെട്ട ഭരണാധികാരികൾ പ്രഖ്യാപിച്ചിരുന്നത്. സംവരണ അവസരം മാത്രമല്ല മെറിറ്റും നഷ്ടപ്പെടുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു.
ഇതുസംബന്ധിച്ച കൃത്യമായ കണക്കുകൾ കേരളകൗമുദി ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചതാണ്. ഈ വിഷയം നിയമസഭയിലും പരാമർശിക്കപ്പെട്ടു. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മിഷനും ഇടപെട്ടിരുന്നതാണ്. എന്നിട്ടും പരിഹാരമുണ്ടായിട്ടില്ല. ദേവസ്വം ബോർഡിൽ ഏർപ്പെടുത്തിയിരിക്കുന്ന റൊട്ടേഷൻ നീതിരഹിതവും പക്ഷപാതപരവുമാണ്. മുന്നാക്ക സമുദായങ്ങൾക്ക് പരിഗണന ലഭിക്കാനും പട്ടികജാതി വിഭാഗത്തെ തള്ളിമാറ്റാനും പര്യാപ്തമായ രീതിയിലാണ് റൊട്ടേഷൻ നിശ്ചയിച്ചിരിക്കുന്നത്.
ദേവസ്വം ബോർഡുകളിലെ ഉയർന്ന തസ്തികളിൽ പലപ്പോഴും മൂന്നോ നാലോ ഒഴിവുകൾ മാത്രമാണ് ഉണ്ടാവുക. അത്തരം ഒഴിവുകളിൽ സവർണ സമുദായത്തിന് നിയമനം കിട്ടണമെന്ന് ഗൂഢതാൽപര്യത്തോടെ നിശ്ചയിച്ചതാണ് റൊട്ടേഷൻ.
സാധാരണനിലയിൽ ഒന്നിടവിട്ട ഒഴിവുകളാണ് റിസർവേഷൻ നിശ്ചയിക്കുക. ഓപ്പൺ ക്വാട്ടയും സംവരണവും 50 ശതമാനം തോതിൽ നിലനിറുത്തുക എന്നതാണ് അതിന്റെ താത്‌പര്യം. എന്നാൽ ദേവസ്വം ബോർഡിൽ ഒന്നാമത്തെ ഒ.സിക്കു ശേഷം രണ്ടും മൂന്നും സംവരണ ഒഴിവുകൾ ആക്കി നിശ്ചയിച്ചു നാലാമത്തെ ടേൺ പട്ടികജാതി ടേൺ ആണ്. എന്നാൽ രണ്ടും മൂന്നും സംവരണം ആകുമ്പോൾ 50 ശതമാനം ഒ.സി നിലനിറുത്താൻ വേണ്ടി നാലാമത് അവസരം പട്ടികജാതിക്കാർക്ക് നൽകാതെ ടി.പി.ഒ എന്ന പേരിൽ പട്ടികജാതിക്കാരനെ തള്ളിമാറ്റി ഒ.സി ക്ക് നൽകും.
പട്ടികജാതിക്കാരന് അർഹമായ നാലാമത്തെ അവസരം നഷ്ടമാവുന്നു എന്ന് മാത്രമല്ല അഞ്ചാമത് തവണയും നിയമനം കിട്ടില്ല. അവിടെയും 50 ശതമാനം ഒ.സി നിലനിറുത്താൻ വേണ്ടി അവരെ ഒഴിവാക്കും. ആറാമത്തെ ഒഴിവ് ഉണ്ടാവുമ്പോൾ മാത്രമാണ് പട്ടികജാതിക്കാരന് ലഭിക്കുക.
കൊച്ചി ദേവസ്വം ബോർഡിൽ അഞ്ചുപേരെ എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമിച്ചിട്ടും പട്ടികജാതിയിൽപ്പെട്ട നാലാമത് നിയമിക്കപ്പെടാൻ അർഹതയുണ്ടായിരുന്ന ആൾക്ക് നിയമനം കിട്ടിയില്ല. ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ പട്ടികജാതിക്കാരനെ തള്ളിമാറ്റി അർഹത നിഷേധിക്കാനുള്ള നീക്കം നടക്കുകയാണ്. അതിനാൽ അങ്ങ് അടിയന്തരമായി ഇടപെട്ട് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നിയമന റൊട്ടേഷനിൽ EWS ന് മൂന്നാംസ്ഥാനം നൽകിയിരിക്കുന്ന രീതി ഒഴിവാക്കി അവർക്ക് ആറാം സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാൻ ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
വി.ആർ.ജോഷി
പിന്നാക്കവിഭാഗ വികസന വകുപ്പ്
മുൻ ഡയറക്ടർ. & സംസ്ഥാന പ്രസിഡന്റ്
ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ക്ലാസ്സസ് ഫെഡറേഷൻ.
ഫോൺ - 9447275809
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |