കൊച്ചി: കിഫ്ബിയെ തകർക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഞ്ച് എം എൽ എമാർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന പരാമർശവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യത്തിൽ വാക്കാൽ പരാമർശം നടത്തിയത്. പൊതുതാത്‌പര്യ ഹർജി നിലനിൽക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു.
അതേസമയം, ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ ഡി നോട്ടീസിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.അന്നുവരെ ഇ ഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. താേമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇഡിക്ക് നിർദ്ദേശം നകിയ കോടതി സംശയം തോന്നിയാൽ ചോദ്യംചെയ്തുകൂടെയെന്നും ചോദിച്ചു.
നിലവിൽ തന്നെ കുറ്റാരോപിതനായാണ് ഇ ഡി കണക്കാക്കുന്നതെന്നും പക്ഷേ എന്തിന് സംശയിക്കുന്നു എന്ന് അറിയില്ലെന്നും താേമസ് ഐസക്ക് കോടതിയിൽ വ്യക്തമാക്കി.ഹർജി വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും അതിനാല്‍ സാവകാശം വേണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.സമന്‍സ് മാത്രമാണ് നൽകിയത് എന്ന് പറഞ്ഞ ഇഡി ,അന്വേഷണവുമായി ഐസക് സഹകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
കിഫ്ബിയെ തകർക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 73,000കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാലബോണ്ടിന്റെ പേരിലാണ് ഇ.ഡി ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയുള്ള മസാലബോണ്ടുകൾ നിയമാനുസൃതമാണ്. ബൃഹത് പദ്ധതികളെ നിസാരകാര്യങ്ങളുടെ പേരിൽ തകർക്കരുതെന്ന് അടുത്തകാലത്ത് കേന്ദ്രസർക്കാരിന് സുപ്രീംകോടതി താക്കീത് നൽകിയതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, കിഫ്ബി വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.പാർട്ടിയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.തോമസ് ഐസക് രേഖാമൂലം ഇ.ഡിക്ക് വിശദീകരണം നൽകാനും പാർട്ടി നിർദ്ദേശിച്ചു.സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ അട്ടിമറിയ്ക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഇ.ഡി അന്വേഷണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |