പുതുക്കാട്(തൃശൂർ): മരോട്ടിച്ചാൽ വല്ലൂർകുത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. പുതുക്കാട് ചെങ്ങാലൂർ, ശാന്തിനഗർ, തയ്യാലയ്ക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം(22) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ അക്ഷയും സാന്റോയും ആൽവിനും ഇന്നലെ ഉച്ചയോടെ രണ്ടു ബൈക്കുകളിലായാണ് വല്ലൂരിലെത്തിയത്. അക്ഷയും സാന്റോയും വെള്ളച്ചാട്ടത്തിനടുത്തും ആൽവിൻ കുറച്ചു മാറിയും കുളിക്കാനിറങ്ങി. കുളികഴിഞ്ഞ് ആൽവിൻ കയറിയപ്പോൾ സുഹൃത്തുക്കളെ കാണാതായതിനെത്തുടർന്ന് കുളിക്കാനെത്തിയ മറ്റുള്ളവരെ വിവരം അറിയിച്ചു. ഇവർ വിളിച്ചറിയിച്ചതിനെത്തുടർന്ന്
ഫയർഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിൽ സമീപത്തുനിന്നുതന്നെ ഇരുവരെയും കണ്ടുടുത്തെങ്കിലും മരിച്ചിരുന്നു. പാറയിൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
സാന്റോ പൂനെയിലെ ബജാജ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് പൂനെയിൽ പോയ സാന്റോ അടുത്ത ദിവസം നടക്കുന്ന ബി.ടെക് ലാറ്ററൽ എൻട്രി എൻട്രൻസ് ടെസ്റ്റിനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
അക്ഷയ് രാജിന്റെ അമ്മ: പൗളി. സഹോദരി: ഐശ്വര്യ. സാന്റോയുടെ അമ്മ: ലൂസി. സഹോദരൻ: ആൽവിൻ പ്രൊഫാരിയോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |