കുവൈത്ത് സിറ്റി: ഗൾഫിലേക്ക് ജോലിക്കായി പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്, വ്യാജ റിക്രൂട്ടുമെന്റുകൾ സജീവം. കുവൈത്തിൽ നിന്നാണ് ഇത്തരത്തിൽ ധാരാളം തട്ടിപ്പ് വാർത്തകൾ പുറത്തുവരുന്നത്. നിയമസാധുതയുള്ള ജോലിക്ക് എന്ന പേരിൽ വ്യാജ വിസകൾ നൽകിയാണ് തട്ടിപ്പ്.
കുവൈത്തിലേക്ക് വ്യാജ വിസ നൽകി നിരവധി പേരെ കബളിപ്പിച്ചതായി ആന്ധ്രപ്രദേശിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീട്ടുജോലിക്കാർ, അവിദഗ്‌ദ്ധ, അർധ വൈദഗ്‌ദ്ധ്യ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കബളിപ്പിച്ച് പണം കൈക്കലാക്കുകയും വ്യാജവിസ നൽകുകയുമാണ് രീതി.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ കുവൈത്തിൽനിന്ന് ഇഷ്യൂ ചെയ്‌തെന്ന് കരുതപ്പെടുന്ന 37,208 വിസകൾ പരിശോധിച്ചപ്പോഴാണ് ഇവയിൽ വ്യാജൻ കയറിക്കൂടിയതായി തെളിഞ്ഞത്. 37,208 വിസകൾ പരിശോധിച്ചതിൽ 10,280 എണ്ണത്തിന് മാത്രമേ സാധുതയുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ ഇതിൽ 27,000 വിസകൾ വ്യാജമാകാമെന്ന് തെളിഞ്ഞു.
കുവൈത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി ഇരകൾ അറിയുന്നത്. ഇത്തരക്കാരിൽനിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് റിക്രൂട്ട്‌മെന്റ് ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |