ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി നളിനി ശ്രീഹരൻ. നിലവിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. മോചനം ലഭിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിലെ ഏഴ് പ്രതികളിൽ പേരറിവാളൻ, നളിനി, പി രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. മറ്റ് നാല് പേർ ശ്രീലങ്കക്കാരാണ്. മേയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ നീതി ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയ്ക്ക് ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്. മുപ്പത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു പേരറിവാളന് ജയിൽ മോചനം ലഭിച്ചത്. ഇതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ നളിനിയും രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.
ആർട്ടിക്കിൾ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു വിശദീകരണം. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോചനം വേണമെന്ന ആവശ്യവുമായി നളിനി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |