കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് മതമില്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി. അഞ്ച് വിദ്യാർത്ഥികൾക്ക് മതമില്ലാത്തവരെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകാനും ഉത്തരവിട്ടു.
മതമില്ലെന്ന് പ്രഖ്യാപിച്ചവർക്ക് അക്കാര്യം വ്യക്തമാക്കി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ നയവും മാർഗനിർദ്ദേശങ്ങളും ഉണ്ടാക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശിച്ചു.
മതമില്ലെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികൾ, കോളേജ് പ്രവേശനത്തിന് സാമ്പത്തിക സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സർക്കാർ പത്തു ശതമാനം സംവരണം അനുവദിച്ചിട്ടുള്ളത്. ഇതിൽ 164 സമുദായങ്ങളെ ഉൾപ്പെടുത്തി മുന്നാക്ക സമുദായ കമ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മതമില്ലാത്തവരായ ഹർജിക്കാർ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ് സംവരണാവകാശം നിഷേധിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഇത് കോടതി അംഗീകരിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന ആശയം ജീവിതത്തിൽ പകർത്തിയ ഹർജിക്കാരെ വാക്കാൽ അഭിനന്ദിക്കുകയും ചെയ്തു. ഹർജി ഓണം അവധിക്കുശേഷം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |