നിലമ്പൂർ: സ്‌കൂളിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ കേസിൽ തലശ്ശേരി പാനൂർ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ ഹമീദിനെ (48) വഴിക്കടവ് പൊലീസ് അറസ്റ്റു ചെയ്തു. വിവിധ പേരുകളിൽ പ്രൈമറി, പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളോ മദ്രസകളോ വാടകയ്ക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ചുമാണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. അദ്ധ്യാപികമാരാണ് കൂടുതലായും ഇയാളുടെ തട്ടിപ്പിന് ഇരയായത്.
വഴിക്കടവ് പുന്നയ്ക്കൽ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് പറഞ്ഞ് മരുത സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് 35,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. അറസ്റ്റ് വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയും 35,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയും പരാതിയുമായി സ്റ്റേഷനിലെത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തട്ടിപ്പിനിരയായ ആളുകൾ പോലീസുമായി ബന്ധപ്പെടുന്നുണ്ട്.
പ്രതി വഴിക്കടവ് പുന്നയ്ക്കലിലും മമ്പാട് പന്തലിങ്ങലും ഒലിവ് , കമ്പളക്കല്ലിൽ ടാലന്റ് , മമ്പാട് ഠാണയിൽ മോഡേൺ , അമരമ്പലം കൂറ്റമ്പാറയിൽ അൽ ഇർഷാദ് , വണ്ടൂർ ഏറിയാട് സഹ്ര , തിരൂരങ്ങാടിയിൽ ഫജർ , മോങ്ങത്ത് ഇസ എന്നീ പേരുകളിൽ സ്കൂളുകൾ സ്ഥാപിക്കുന്നുവെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. 35,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിവിധയാളുകളിൽ നിന്ന് കൈപ്പറ്റിയതായി വിവരമുണ്ട്.
സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാർത്ഥികളെ സ്‌കൂളിൽ ചേർക്കാൻ അദ്ധ്യാപകരെത്തന്നെ ഏൽപ്പിക്കും. ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാൻ പറയും. 20ൽ താഴെ വിദ്യാർത്ഥികളാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേർന്നിട്ടുള്ളത്. തട്ടിപ്പിനിരയായവർ ബന്ധപ്പെട്ട സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്.ഐ ടി.അജയകുമാർ , എ.എസ്.ഐ കെ.മനോജ് , എസ്. സി.പി.ഒ പി.സി. ഷീബ , സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി.നിബിൻ ദാസ് , ജിയോ ജേക്കബ്, റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |