ചരിത്രം വിടർത്തിയ ചെമ്പനീർപ്പൂവായിരുന്നു പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു. ആ പൂവ് ലോകത്തിനുമുന്നിൽ ഇപ്പോഴും വിടർന്നുനിൽക്കുന്നു. വാടാതെ, ശോഭ മങ്ങാതെ, സുഗന്ധം പോകാതെ.
വിദൂരമായ ഒരു സന്ധ്യയിൽ ദേശത്തെ ഗ്രന്ഥാലയത്തിന്റെ മുന്നിൽവച്ച് പ്രായംചെന്ന ഒരാളുടെ കരച്ചിലിന് സാക്ഷിയാകേണ്ടിവന്നത് ഇന്നും എന്റെ ഒാർമ്മയിലുണ്ട്. ഞാനന്ന് ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്. ഞങ്ങൾ റേഡിയോ കേട്ട് നിൽക്കുകയായിരുന്നു. കേൾവിക്കാർ വേറെയുമുണ്ട്. അവരെല്ലാം അങ്ങിങ്ങായി ഗ്രന്ഥാലയ റേഡിയോയ്ക്ക് കാതോർത്തു നിന്നു.1964 മേയ് 27ന് സന്ധ്യയ്ക്ക് റേഡിയോ ഏവരെയും കേൾപ്പിച്ചത് അതീവ ദുഃഖകരമായ ഒരു വാർത്തയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വൃദ്ധൻ കരഞ്ഞത് ആ വിയോഗമറിഞ്ഞാണ്. എനിക്കും സങ്കടമായി. പതിനേഴുവർഷമായി പ്രധാനമന്ത്രി പദവിയിലുള്ള നെഹ്റു ഞങ്ങൾ കുട്ടികൾക്ക് ഒരു ആരാധനാമൂർത്തിയായിരുന്നു. വിദ്യാലയത്തിലെ വലിയ ആഘോഷമായിരുന്നു നെഹ്റുവിന്റെ ഒാരോ പിറന്നാളും. ദേശത്തുനിന്നും ഞങ്ങൾ ജാഥയായി ചാച്ചാ നെഹ്റുവിന് ജയ് വിളിച്ചുകൊണ്ട് പയ്യന്നൂരിലെ ഹൈസ്കൂളിലേക്ക് പോകും. പല സമീപ വിദ്യാലയങ്ങളിലെയും കുട്ടികൾ അവിടെ ഒത്തുചേരും. നെഹ്റുവിന്റെ വേഷം ധരിച്ച ഒരു കുട്ടി വേദിയിൽനിന്ന് അഭിവാദ്യം ചെയ്യും. അവന്റെ ഉടുപ്പിൽ ഒരു ചെമ്പനീർപ്പൂവ് തിളങ്ങി.
ഗ്രന്ഥാലയത്തിന്റെ പുറംമതിലിൽ മുഖം ചേർത്തുകരയുന്ന വൃദ്ധനെ ആരെല്ലാമോ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
''ഞാൻ ഇത്ര അടുത്തുനിന്ന് കണ്ടിട്ടുള്ളതല്ലേ.""അയാൾ വിതുമ്പി.
അയാൾ മാത്രമല്ല, ദേശക്കാർ പലരും, എന്റെ അച്ഛനുൾപ്പെടെ, വളരെയടുത്തുനിന്ന് കണ്ടിട്ടുണ്ട് നെഹ്റുവിനെ.
മഹാത്മാഗാന്ധിയുടെ പയ്യന്നൂർ സന്ദർശനം 1934 ലായിരുന്നു . അതിന് മുമ്പേയായിരുന്നു നെഹ്റുവിന്റെ വരവ്. എന്നെ സംബന്ധിച്ച് സ്വാഭാവികമായും അതൊരു കേട്ടറിവാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ദീർഘ ചരിത്രത്തിലെ അതിപ്രധാനമായ ഒരു സമ്മേളനത്തിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കാനായിരുന്നു നെഹ്റു വന്നത്. 1928 മേയ് മാസത്തിൽ 25, 26, 27 തീയതികളിലായി പയ്യന്നൂരിൽ നടന്ന ഇൗ മഹാസമ്മേളനത്തിലാണ് പൂർണ സ്വാതന്ത്ര്യമെന്ന ആശയം ഒരു പ്രമേയമായി അവതരിപ്പിക്കപ്പെട്ടതും അംഗീകൃതമായതും. കെ. മാധവൻ നായർ അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി സംസാരിച്ചത് കെ. കേളപ്പനായിരുന്നു. കുടിയാൻമാരുടെ ഭൂമിയിലുള്ള ഉടമസ്ഥാവകാശത്തെ സംബന്ധിച്ച വേറൊരു പ്രമേയവും അംഗീകരിക്കപ്പെട്ടു.
നെഹ്റുവിന്റെ സാന്നിദ്ധ്യം ഏവരെയും ആവേശഭരിതരാക്കാൻ പോന്നതായിരുന്നു. കേരളത്തിലെ സമുന്നതരായ നേതാക്കളും ഒട്ടേറെ പ്രവർത്തകരും സമ്മേളനപ്പന്തലിൽ ഒത്തുചേർന്നു. നെഹ്റു ഒരെഴുത്തുകാരൻ കൂടിയാണെന്നതിനാലാവാം ഉൾക്കനമാർന്ന ഒരു സാഹിത്യ സമ്മേളനവും അരങ്ങേറി. മഹാകവി വള്ളത്തോൾ, നാലപ്പാട്ട് നാരായണ മേനോൻ, മഹാകവി കുട്ടമത്ത്, വിദ്വാൻ പി. കേളുനായർ എന്നിവർക്കൊപ്പം എന്റെ മുത്തച്ഛനായ കരിപ്പത്ത് കമ്മാരനെഴുത്തച്ഛനും വേദിയിലുണ്ടായിരുന്നു. കൗമാരദശ പിന്നിടുകമാത്രം ചെയ്ത പി. കുഞ്ഞിരാമൻ നായർ ആദ്യമായി പൊതുജന സമക്ഷം ഒരു കവിത അവതരിപ്പിച്ചത് ഇൗ സമ്മേളനത്തിലാണ്. അതേപ്പറ്റി ആത്മകഥയായ കവിയുടെ കാല്പാടുകളിൽ ഗൃഹാതുരത്വത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ധർമ്മാശുപത്രിയുടെ തെക്കുഭാഗത്തെ വിസ്തൃത മൈതാനിയിലാണ് സമ്മേളനം നടന്നത്. വീട്ടിലേക്കുള്ള വഴി മൈതാനിയുടെ ഒാരം ചേർന്നാണ്. അതിലൂടെ കടന്നുപോകുമ്പോഴെല്ലാം കേട്ടറിഞ്ഞ ചരിത്രപാഠങ്ങൾ ഒാർമ്മയിലെത്തും. നെഹ്റൂവിയൻ കാലം ബാല്യത്തിലായിരുന്നെങ്കിലും ഞാനും കണ്ടറിഞ്ഞതാണ്. അത് ശോഭായമാനമായിരുന്നു. നവഭാരത ശില്പിയെന്നത് നെഹ്റുവിന് കേവലമൊരു അലങ്കാര വിശേഷണമല്ല. കോളനി വാഴ്ചയിൽനിന്ന് വിടുതി നേടിയ രാഷ്ട്രത്തെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നതിനെപ്പറ്റി സുചിന്തിതവും സുവ്യക്തവുമായ കാഴ്ചപ്പാട് നെഹ്റു വച്ചുപുലർത്തിയിരുന്നു. വികസനത്തെക്കുറിച്ചും ഇതര രാഷ്ട്രങ്ങളുമായുള്ള സൗഹാർദ്ദപൂർവ്വമായ പാരസ്പര്യത്തെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള നിലപാടുകളിലൂടെ തന്റെ ആധുനിക മനസ് അദ്ദേഹം വെളിപ്പെടുത്തി. ലണ്ടനിലെ ഹാരോ സ്കൂളിൽ നിന്നും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽനിന്നും ഇന്നർ ടെമ്പിളിൽനിന്നും (ഗാന്ധിജി നിയമ ബിരുദം നേടിയതും ഇൗ സ്ഥാപനത്തിൽ നിന്നായിരുന്നു.) ലഭിച്ച ശിക്ഷണം ഒരു പുരോഗമനേച്ഛുവിനെ രൂപപ്പെടുത്താൻ പോന്നതായിരുന്നു. മതാത്മകതയെ അദ്ദേഹം ചെറിയൊരളവിൽപ്പോലും ഉൾക്കൊണ്ടില്ല. അതിന്റെ തികഞ്ഞ ഉദാഹരണമാണ് ഒസ്യത്ത്. അതിൽ പറയുന്നു:
''I wish to declare with all earnestness that I do not want any religious ceremonies performed for me after my death. I do not believe in such cerem-onies, and to submit to them, Even as a matter of form, would be hypocrisy
and an attempt to delude ourselves and others.""
ഒരു രാഷ്ട്രീയ നേതാവെന്നതിനുപുറമേ കൃതഹസ്തനായ എഴുത്തുകാരനെന്ന നിലയിലും ജവഹർലാൽ നെഹ്റു സ്വീകാര്യത കൈവരിച്ചിരുന്നു. സംവേദനാത്മകമായ ഒരു സാഹിതീയ ശൈലിയിൽ എഴുതിയ സ്വന്തം കഥ (An Autobiography, 1936) ഏറെ പ്രശംസിക്കപ്പെട്ടതാണ്. അത് വായിച്ചെങ്കിലല്ലാതെ ആർക്കും ഇന്ത്യയെ മനസ്സിലാക്കാനാവില്ലെന്ന് വിലയിരുത്തുകയുണ്ടായി. ലോഡ് ഹാലിഫാക്സ്, 'ലോകചരിത്രത്തിന്റെ അല്പദർശനങ്ങൾ" (Glimpses of world History1934) ഇന്ത്യയെ കണ്ടെത്തൽ (The Discovery of India, 1946) എന്നിവ ചരിത്രപഥങ്ങളിലൂടെയും പൈതൃകത്തിലൂടെയുമുള്ള സാർത്ഥക സഞ്ചാരങ്ങളാണ്. മസ്സൂറിയിലെ ഒരു ബോഡിംഗ് സ്കൂളിൽ പഠിക്കുന്ന പത്തുവയസുകാരിയായ ഇന്ദിരയ്ക്ക് ജയിലിലായിരിക്കെ എഴുതിയ മുപ്പത് കത്തുകൾ (The Letters from a Father to his Daughter, 1929) ലോക സംസ്കൃതിയെയും ഭൂതകാലത്തെയും പ്രകൃതിയെയും കുറിച്ചുള്ള വിലപ്പെട്ട അറിവുകളടങ്ങിയതും സ്നേഹാർദ്രവുമായിരുന്നു.
ഒട്ടുംതന്നെ യാഥാസ്ഥിതികമായിരുന്നില്ല വായനയിലുള്ള നെഹ്റുവിന്റെ നിഷ്ഠ. അതിന്റെ ഉത്തമ നിദർശനമാണ് വിഖ്യാത എഴുത്തുകാരനായ വ്ളാദിമിർ നബോക്കോവിന്റെ ലോലിത തികഞ്ഞ അശ്ളീല രചനയാണെന്നും അത് ഇന്ത്യയിൽ നിരോധിക്കണമെന്നുമുള്ള മുറവിളി ഉയർന്നപ്പോൾ (ധനകാര്യമന്ത്രിയായിരുന്ന മൊറാർജി ദേശായി ഇൗ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുകയുണ്ടായി.) നെഹ്റു ഉന്നത സംസ്കാരമുള്ള ഒരു വായനക്കാരനെന്ന് തെളിയിച്ചുകൊണ്ട് കൈക്കൊണ്ടതും പ്രഖ്യാപിച്ചതുമായ നിലപാട് തിരക്കുകൾക്കിടയിലും അദ്ദേഹം നബോക്കോവിന്റെ നോവൽ സസൂക്ഷ്മം വായിച്ചുതീർക്കയും അത് സാഹിത്യമൂല്യമുള്ള കൃതിയാണെന്ന് അസന്ദിദ്ധമായി വിധിയെഴുതുകയും ചെയ്തു. അശ്ലീലമെന്നു പറയാവുന്ന ഒന്നും കൃതിയിൽ അടങ്ങിയിട്ടില്ലെന്നുള്ള തീർപ്പ് ആർക്കും ചോദ്യം ചെയ്യാനാവാത്തവിധം ആധികാരികമായിരുന്നു. നെഹ്റുവിന്റെ ധൈഷണികതയും നർമ്മബോധവും സ്നേഹ സമൃദ്ധിയും വാഗ്മിത്വവും ഏവരെയും ആകർഷിച്ചിരുന്നു.
ചരിത്രം വിടർത്തിയ ഒരു ചെമ്പനീർപ്പൂവ്. അതായിരുന്നു പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു. ആ പൂവ് ലോകത്തിനുമുന്നിൽ ഇപ്പോഴും വിടർന്നുനിൽക്കുന്നു. വാടാതെ, ശോഭ മങ്ങാതെ, സുഗന്ധം പോകാതെ.
(ലേഖകന്റെ ഫോൺ: 9446016590)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |