@ ദേശീയപാത അവലോകന യോഗം ചേർന്നു
കോഴിക്കോട് : ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റിയുമായി പൊതുമരാമത്ത് വകുപ്പ് സഹകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിൽ ദേശീയപാത വികസനം 2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ദേശീയപാത അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
മൂരാട് പാലം അടുത്ത വർഷം മാർച്ചിലും അഴിയൂർ വെങ്ങളം, വെങ്ങളം രാമനാട്ടുകര റീച്ചുകൾ 2024 ഏപ്രിലിലും പൂർത്തിയാക്കും. പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ കോഴിക്കോടിന്റെ മുഖഛായ മാറും. കേരളത്തിൽ ദേശീയപാത വികസനം 2025 ൽ പൂർത്തീകരിക്കാൻ സാധിക്കും.
2026 ഓടെ 30000 കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളുടെ 50 ശതമാനം ബി.എം ആൻഡ് ബി.സിയാക്കും. റോഡ് പ്രവൃത്തി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വർക്കിംഗ് കലണ്ടർ തയ്യാറാക്കും. കാലാവസ്ഥയനുസരിച്ച് പ്രവൃത്തി തുടങ്ങുന്ന തരത്തിൽ അനുമതി നൽകുന്ന കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടർ തയ്യാറാക്കുക.
റോഡുകളിലെ കുഴിയടയ്ക്കാനും നിരന്തരമായ പരിശോധന നടത്താനും യോഗത്തിൽ നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതായും അവ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിലവിലെ പ്രശ്‌നങ്ങൾ കളക്ടറും ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യും. ദേശീയപാതയിൽ രണ്ടര കിലോമീറ്റർ ഇടവിട്ട് അണ്ടർപാസോ ഓവർ ബ്രിഡ്‌ജോ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്നും സർവീസ് റോഡിനെ തദ്ദേശ റോഡുമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ മീണ പറഞ്ഞു.
തലശ്ശേരി മാഹി റീച്ച് 87.40 ശതമാനം പ്രവൃത്തി പൂർത്തിയായി. മൂരാട് റീച്ചിൽ 64.84 ശതമാനവും അഴിയൂർ വെങ്ങളം റീച്ചിൽ 4.50 ശതമാനവും വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെയുള്ള റീച്ചിൽ 13.32 ശതമാനവുമാണ് പ്രവൃത്തി നടന്നത്.
ഭൂമിയേറ്റെടുക്കൽ ചിലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ നിർവ്വഹിച്ചുകൊണ്ടാണ് ദേശീയപാതാ വികസനം യാഥാർത്ഥ്യമാക്കുന്നത്. 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.
യോഗത്തിൽ എം.എൽ.എമാരായ കാനത്തിൽ ജമീല, കെ.കെ.രമ, ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ദേശീയപാത പ്രവൃത്തി വിലയിരുത്താൻ രാമനാട്ടുകരയിൽ മന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |