കൊച്ചി: സിനിമയിൽ ചൂഷണത്തിനിരയാകുന്ന സ്ത്രീകൾക്ക് നീതി ലഭിക്കാൻ വനിതാ കമ്മിഷൻ മുൻകൈയെടുക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്‌മ (ഡബ്ലിയു.സി.സി) ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം തടയുന്ന നിയമം (പോഷ്) നഗ്നമായി ലംഘിക്കപ്പെടുകയാണെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേസ് കൊടുത്ത പെൺകുട്ടികൾ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ. സംവിധായകൻ ലിജു കൃഷ്ണക്കെതിരെ പോഷ് ആക്ട് അനുസരിച്ച് നൽകിയ പരാതി കേൾക്കാൻ ബാദ്ധ്യസ്ഥരായവരെല്ലാം മുഖംതിരിച്ചു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അയാൾ സിനിമാ റിലീസിന്റെ ആഘോഷത്തിലാണ്. അതിജീവിത ആശുപത്രിയിൽ ജീവൻ നിലനിറുത്താൻ പൊരുതുകയുമാണ്. അതേ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർക്കെതിരായ പരാതി ഓഡിഷനിൽ പങ്കെടുത്ത പെൺകുട്ടിയും പരസ്യമാക്കി.
ഫിലിം യൂണിറ്റുകളിൽ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി ഉത്തരവ് നഗ്‌നമായി ലംഘിച്ച് നിയമവിരുദ്ധ നടപടികൾ തുടരുകയാണ്.
സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള നടപടികളാണ് അടിയന്തരമായി ആവശ്യം.
മുഴുവൻ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങൾ ചേർന്ന് രൂപീകരിച്ച നിരീക്ഷണ സമിതി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതും സമിതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഡബ്ലിയു.സി.സി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |