ജമ്മു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി കെട്ടാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഡോക്ടർ മരിച്ചു. ജമ്മു കാശ്മീരിലെ കത്വാ ജില്ലയിലാണ് സംഭവം നടന്നത്. ചദ്വാൾ സ്വദേശിയായ പവൻ കുമാറാണ് മരിച്ചത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ റൂഫ് ടോപ്പിൽ പതാക ഉയർത്തികെട്ടാൻ ശ്രമിക്കുന്നതിനിടെ 11 കെ വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഹിരൺനഗർ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ദേശീയ പതാക കെട്ടുന്നതിനിടെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മരിച്ച സംഭവം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മുപ്പത്തിമൂന്നുകാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ വിശ്വാസ് കുമാറാണ് മരിച്ചത്. ബംഗളൂരുവിലെ ഹെന്നൂരിൽ മാതാപിതാക്കൾക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പമാണ് വിശ്വാസ് താമസിച്ചിരുന്നത്.
രണ്ട് നില കെട്ടിടത്തിന്റെ ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിതാവായ നാരായൺ ഭട്ടും ഭാര്യ വൈശാലിയും ചേർന്ന് വിശ്വാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |