വാഷിംഗ്ടൺ : യു.എസിലെ ന്യൂയോർക്കിൽ വച്ച് അക്രമിയുടെ കുത്തേറ്റ ഇന്ത്യൻ വംശജനും, ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദി ആശുപത്രിയിൽ സുഖം പ്രാപിക്കവേ അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമിയായ ലെബനൻ വംശജൻ ഹാദി മറ്റാറിന്റെ മാതാവാണ് തന്റെ 24കാരനായ മകനെ കുറിച്ച് ഡെയ്ലി മെയിൽ പ്രതിനിധിയുമായി സംവദിച്ചത്. ലെബനനിലേക്കുള്ള യാത്രയ്ക്ക് ശേഷമാണ് മകനിൽ പ്രകടമായ മാറ്റമുണ്ടായതെന്ന് ലെബനീസ് വംശജയായ അക്രമിയുടെ മാതാവ് സിൽവാന ഫർദോസ് പറയുന്നു. മകനെ അന്തർമുഖനായാണ് ഇവർ വിശേഷിപ്പിക്കുന്നത്. വേർപിരിഞ്ഞ പിതാവിനെ കാണാനായിട്ടാണ് യുവാവ് ലെബനനിലേക്ക് പോയത്.
ന്യൂജഴ്സിയിൽ താമസിക്കുന്ന സിൽവാന ഫർദോസുമായി ഏറെ നാളായി മകൻ നല്ല ബന്ധത്തിലായിരുന്നില്ല. മതപഠനത്തിൽ തുടരാൻ അനുവദിക്കാതെ വിദ്യാഭ്യാസം നൽകിയ തന്റെ ശ്രമങ്ങളിൽ ഹാദി മറ്റാർ അസ്വസ്ഥനായിരുന്നു. ഇതിന്റെ പേരിൽ യുവാവ് മാതാവിനോട് തർക്കിക്കുന്നതും പതിവാക്കിയിരുന്നു. ചെറുപ്പം മുതലേ താൻ മകനെ ഇസ്ലാമിലേക്ക് പരിചയപ്പെടുത്താത്തതിൽ അയാൾക്ക് ദേഷ്യം ഉണ്ടായിരുന്നുവെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. ഇതിന് പിന്നാലെ മാസങ്ങളോളം മറ്റാർ മാതാവിനോടോ സഹോദരങ്ങളോടോ മിണ്ടാറില്ലായിരുന്നു. പകൽ ഉറങ്ങുകയും രാത്രിയിൽ ഉണർന്നിരിക്കുകയും ചെയ്യുന്ന അന്തർമുഖനായിരുന്നു തന്റെ മകനെന്നും മാതാവ് സിൽവാന ഫർദോസ് പറയുന്നു.
എഴുപത്തഞ്ചുകാരനായ സൽമാൻ റുഷ്ദിയെ ആക്രമിച്ചതിന് പിന്നാലെ സംഭവസ്ഥലത്ത് വെച്ചാണ് മാറ്റാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വാ ഇൻസ്റ്റിറ്റിയൂഷനിൽ ഒരു സാഹിത്യ പരിപാടിക്കിടെ വേദിയിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റുഷ്ദിയുടെ കഴുത്തിന് കുത്തേറ്റത്. കൊലപാതകശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് അക്രമിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലാണ്.
സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ കഴിഞ്ഞ 33 വർഷമായി മുസ്ലീം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന സാഹിത്യകാരനാണ് റുഷ്ദി. ഇരുപതു സെക്കന്റിനുള്ളിൽ നിരവധി കുത്തുകളാണ് റുഷ്ദിയുടെ ശരീരത്തിൽ ഏറ്റത്. സദസിൽ ഇരുന്ന മാതാർ പൊടുന്നനെ വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു.
1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് മതനിന്ദയുടെ പേരിൽ ഇന്ത്യയടക്കം പല രാജ്യങ്ങളും നിരോധിച്ചിരുന്നു. ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റുഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചതിനെ തുടർന്ന് പത്തു വർഷത്താേളമാണ് റുഷ്ദി ബ്രിട്ടീഷ് സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |