കോട്ടയം. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഓണവിപണി തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് വസ്ത്രശാലകൾ. വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറെ വില്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. ഉഷാറായ ഓണവിപണി സെപ്തംബർ പകുതി വരെ നീളും. വൻകിട സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ചിങ്ങമാസം തുടങ്ങിയതോടെ വിവാഹങ്ങൾ നടക്കാൻ തുടങ്ങിയതോടെ അതും വസ്ത്രവിപണിയിൽ പ്രതിഫലിച്ചു.
കസവ് വസ്ത്രങ്ങൾക്കാണ് കച്ചവടം കൂടുതൽ. ഇന്ന് മുതൽ തിരക്ക് കൂടുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്ക്. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. ഇത്തവണ കസവു സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും പുതിയ രീതിയാണ്. പഴയ ഒറ്റക്കര കസവ് ബോർഡറുകൾ ഫാഷൻ ലോകത്ത് നിന്ന് വിടവാങ്ങി. 750 മുതൽ 20,000 രൂപ വരെയുള്ള കസവ് സാരികളാണ് ട്രെൻഡ്. മ്യൂറൽ ചിത്രങ്ങൾ ഓണക്കാലത്ത് ഷർട്ടുകളിലെ താരമാണ്. കസവുമുണ്ടിനൊപ്പം വെള്ള ഷർട്ടിലേക്കും മ്യൂറലുകൾ കടന്നിട്ടുണ്ട്. ഷർട്ടിൽ മ്യൂറൽ ചിത്രം വരച്ചെടുക്കാൻ 1000 രൂപ കൂടുതൽ നൽകണം. ശരാശരി 2000 രൂപയാണ് കൈകൊണ്ടു മ്യൂറൽ പെയിന്റ് ചെയ്യുന്ന ഷർട്ടിനു വില. ഷർട്ടിൽ മാത്രമല്ല 1200 മുതൽ 5000 രൂപവരെ വരുന്ന പ്രിന്റഡ് സാരികളിലും മ്യൂറലുകൾ ചെയ്യുന്നുണ്ട്.
ഓണാഘോഷം തിരിച്ചെത്തി.
കാമ്പസുകൾക്ക് പുറമേ എല്ലാ സ്ഥാപനങ്ങളിലും ഓണാഘോഷം തിരിച്ചുവരികയാണ്. ആഘോഷത്തിന് ഒരേ നിറത്തിലും സ്റ്റൈലിലുമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള തിരക്കാണ്. 20ന് ശേഷം ഓണാഘോഷങ്ങൾ ആരംഭിക്കും. കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങളിൽ മുണ്ടിന് 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡുണ്ട്. മുണ്ടിന്റെ കരയ്ക്കുചേരുന്ന ഷർട്ടുകളോടാണ് എല്ലാ പ്രായക്കാർക്കും പ്രിയം. ഫോർമൽ ഷർട്ടുകൾക്കും ആവശ്യക്കാരുണ്ട്.
വസ്ത്രശാലാ ജീവനക്കാരൻ കെ.രാജേഷ് കുമാർ പറയുന്നു.
'' കർക്കടകം മുതൽ തിരക്ക് ആരംഭിച്ചിരുന്നു. പുതിയ ട്രെൻഡുകൾക്കാണ് ഡിമാൻഡ്. ഓണം ആഘോഷിക്കാനും വിവാഹത്തിനും ഓരോ ഡിസൈനിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ഏറെയും''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |