SignIn
Kerala Kaumudi Online
Saturday, 27 April 2024 10.28 PM IST

സജീവന്റെ കസ്റ്റഡിമരണം: നീതിക്കായി ജനകീയ സമരസമിതി പ്രക്ഷോഭത്തിന്

kalleri
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വടകര കല്ലേരി സജീവന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കല്ലേരിയിൽ നടന്ന പ്രതിഷേധകൂട്ടായ്മ ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കസ്റ്റഡി മർദ്ദനത്തെതുടർന്ന് മരിച്ച സജീവന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും സജീവന്റെ കുടുംബത്തിന് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് കല്ലേരിയിലെ ജനകീയ സമരസമിതി പ്രക്ഷോഭത്തിന്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കല്ലേരിയിൽ സ്വാതന്ത്ര്യദിനത്തിൽ നാട്ടുകാർ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. സജീവനും കുടുംബത്തിനും നീതി കിട്ടുംവരെ സമരസമിതി പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് പ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ മാസം 22നാണ് വടകര കല്ലേരി കൊലോത്ത് സജീവൻ (40) പൊലീസ് സ്റ്റേഷന് മുമ്പിൽ കുഴഞ്ഞുവീണ് മരിക്കുന്നത്. നിസ്സാരമായ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സജീവനെ എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഇത് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ വടകര സ്റ്റേഷനിലെ എസ്.ഐ എം.നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. മാത്രമല്ല വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റുന്ന സാഹചര്യവുമുണ്ടായി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ എസ്.ഐ അടക്കം രണ്ടുപേർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇതിനിടെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ സംഭവം നടന്നിട്ട് ഒരു മാസമാകുമ്പോഴും പ്രദേശത്തുകാരായ എസ്.ഐയെയും പൊലീസുകാരനെയും അന്വേഷണസംഘത്തിന് അറസ്റ്റ് ചെയ്യാനായില്ല. പ്രതികൾ ഒളിവിലായിരുന്നുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിശദീകരണം. ഒരാഴ്ച മുമ്പാണ് പൊലീസുകാർ മുൻകൂർ ജാമ്യാപേക്ഷയുമായി പോയത്.

ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ ഇവരുടെ അറസ്റ്റ് മനപൂർവം പൊലീസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കല്ലേരിയിലെ സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. കേസിലെ പ്രതികളും അന്വേഷിക്കുന്നവരും പൊലീസ് ആയതോടെ സജീവനും കുടുംബത്തിനും നീതികിട്ടുക വലിയ വെല്ലുവിളിയാണ്. എത്രതന്നെ പൊലീസും അധികാരികളും പ്രതികളെ സംരക്ഷിച്ചാലും ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടിവരും. മുൻകൂർജാമ്യം ലഭിച്ചെങ്കിലും അവരെ ചോദ്യം ചെയ്യാനുള്ള അവസരം അന്വേഷണ സംഘത്തിനുണ്ട്. ഏറ്റവും അടുത്ത ദിവസം തന്നെ അവരെ ചോദ്യം ചെയ്യണം. മാത്രമല്ല സജീവന്റെ കുടംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം. ഇത്തരം ആവശ്യങ്ങളുന്നയിച്ച് പൊലീസ് സ്റ്റേഷൻ മാർച്ചടക്കം സമരപരിപാടികളുമായി മുന്നോട്ടുപോകും. കൂടാതെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ചുകൊണ്ടുള്ള നിവേദനവും അടുത്ത ദിവസം നൽകുമെന്നും ജനകീയ സമരസമിതി പ്രവർത്തകർ പറഞ്ഞു.
കല്ലേരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു. അനീഷ് മൊട്ടമ്മൽ, രമേശൻ കുറുപ്പോളി, സലാം ചാത്തിയാട്ട്, സുനിൽ പറമ്പത്ത്, നാസർ മരുതിയാട്ട് , കൂടത്തിൽ സുധി, മേക്കൂടത്തിൽ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.