കാസർകോട് : ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി ചക്കയെ ലോക മാർക്കറ്റിൽ എത്തിക്കുന്നതിനായി കാസർകോട് . ലോക മാർക്കറ്റിൽ ഡ്രൈഫ്രൂട്ടുകളേക്കാൾ കൂടുതൽ മൂല്യമുള്ള ഉത്പന്നമാണ് ചക്കക്കുരുവെന്നും ചക്കക്കുരുവിൽ നിന്നും കൂടുതൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ തയ്യാറാക്കി ലോക മാർക്കറ്റിനെ ആകർഷിക്കാനുതകുന്ന തരത്തിൽ അവതരിപ്പിക്കണമെന്നും ശില്പശാല ഉദ്ഘാടനം ചെയ്ത മന്ത്രി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
മുനിസിപ്പൽ കോൺഫറൻസ് ഹാളിലായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ആരോഗ്യമുള്ള ജീവിത ശൈലിക്ക് പോഷകമാണ് ആവശ്യം. പച്ച ചക്കയും ചക്കക്കുരുവും അത്തരത്തിൽ പോഷകത്തിന്റെ കലവറയാണ്. അവയെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കണം. ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ കഴിയും. ജില്ലയുടെ ബ്രാന്റായി ചക്ക മാറേണ്ടതുണ്ട്. ഏറ്റവും ഗുണപ്രദവും ആരോഗ്യപ്രദവുമായ അഞ്ചോ പത്തോ ഉത്പന്നങ്ങൾ നിർമ്മിച്ച് ബ്രാൻഡ് ചെയ്ത് കൃത്യമായി മേൽനോട്ടം നടത്തിയാൽ ചക്കയെ കാസർകോടിന് സ്വന്തമാക്കാമെന്നും മന്ത്രി പറഞ്ഞു. ശില്പശാലയിൽ 25 വർഷത്തിൽ അധികമായി ചക്കയിൽ സംരംഭം ചെയ്യുന്ന സച്ചിദാനന്ദ ഖണ്ടിരിയെ മന്ത്രി ആദരിച്ചു.
കല്ലുമ്മക്കായ മാറി, കാസർകോടൻ ഇനമായി ചക്ക
കേന്ദ്ര സർക്കാറിന്റെ 'ഒരു ജില്ല ഒരു ഉത്പന്നം" പദ്ധതിയിൽ കാസർകോടിന്റെ ഉത്പന്നമായി കഴിഞ്ഞ മാസമാണ് ചക്കയെ അംഗീകരിച്ചത്. നേരത്തെ ജില്ലയ്ക്ക് അനുവദിച്ചിരുന്നത് കല്ലുമ്മക്കായയായിരുന്നു. എന്നാൽ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മത്രം കണ്ടു വരുന്ന കല്ലുമ്മക്കായയെക്കാൾ വരുമാന സാദ്ധ്യത ജില്ലയിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാൽ ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമുണ്ടായത്. ഓരോ ജില്ലയിലും ഒരു ഉത്പന്നത്തെ കണ്ടെത്തി വിപുലപ്പെടുത്തി അതിൽ നിന്നും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് 'ഒരു ജില്ല ഒരു ഉത്പന്നം" പദ്ധതി. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാവ് കൃഷി പ്രോത്സാഹിപ്പിച്ച് വരികയാണ്.
മൂല്യവർദ്ധനയ്ക്ക് സാദ്ധ്യതയേറെ
പച്ച ചക്കയിൽ നിന്നും ചക്കപ്പഴത്തിൽ നിന്നുമായി ചക്ക പൗഡർ, ചക്ക ഐസ് ക്രീം, ചക്ക ചിപ്സ്, വിവിധ മരുന്നുകൾ തുടങ്ങി നിരവധി മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നതാണ് കേന്ദ്രം പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |