വർക്കല: വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ടിൽ നിശാപാർട്ടി നടത്തുകയും അനധികൃതമായി മദ്യ വില്പന നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേരെ വർക്കല പൊലീസ് പിടികൂടി. വടശേരിക്കോണം പേഴുവിള വീട്ടിൽ റോഷിൻ (31), ചെമ്മരുതി തച്ചോട് പൈപ്പിൻമൂട് എൻ.എസ് ഭവനിൽ ഗൗതം(25), കൊല്ലം കിളിക്കൊല്ലൂർ ഉളിയക്കോവിൽ കോതയത്ത് ക്ഷേത്രത്തിന് സമീപം കാഞ്ഞിക്കൽ കിഴക്കതിൽ വീട്ടിൽ സുമൻ (30) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട റിസോർട്ട് നടത്തിപ്പുകാരും സംഘാടകരും ഉൾപ്പെടെ മറ്റ് 4 പേർക്കെതിരെയും പൊലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തു. തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചിനിലാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന "ഫംഗി ഹൗസ്" റിസോർട്ട് അധികൃതരാണ് "ഫ്രീഡം നൈറ്റ്" എന്ന പേരിൽ ഇന്റർനെറ്റ് വഴി മുൻകൂട്ടി
ബുക്ക് ചെയ്ത് സ്ത്രീകളടക്കമുള്ളവരെ പങ്കെടുപ്പിച്ച് നിശാപാർട്ടി നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും ബാർ ഉപകരണങ്ങളും ഡി.ജെ പാർട്ടിക്ക് ഉപയോഗിച്ചിരുന്ന ആപ്ലിഫയറുകളും ബോക്സുകളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. നിരോധിത ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അന്വേഷിക്കുമെന്നും ലഹരി വ്യാപനം കർശനമായി തടയാൻ മുഴുവൻ റിസോർട്ട് നടത്തിപ്പുക്കാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും വർക്കല എസ്.എച്ച്.ഒ സനോജ്.എസ്
അറിയിച്ചു. വർക്കല ഡി.വൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റിസോർട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാനവാസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, എസ്.സി.പി.ഒമാരായ സതീശൻ, ഷിജു, സുരജ, ജിഹാനിൽ, സി.പി.ഒമാരായ പ്രശാന്തകുമാരൻ, ശ്രീജിത്ത്, ജസീൻ, ആഷംസ്, വിഷ്ണു, എസ്.പി.ഒമാരായ അഖിൽ, അനൂപ് എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |