കോഴിക്കോട് : കുമാരനാശാന്റെ കൊച്ചുമകൻ പി.അരുൺകുമാർ, ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കൊച്ചുമകൻ ഉള്ളൂർ എം പരമേശ്വരൻ, വള്ളത്തോൾ നാരായണ മോനോന്റെ കൊച്ചുമകൻ വള്ളത്തോൾ കെ. രവീന്ദ്രനാഥ്. മൂവർക്കും പ്രായം എഴുപത് പിന്നിട്ടെങ്കിലും മുത്തച്ഛൻമാരെ പറ്റി അവർ പങ്കിട്ട ഓർമ്മകൾക്ക് ചെറുപ്പത്തിന്റെ തിളക്കം. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ എ.സി. ഗോവിന്ദൻ സമ്പൂർണ കൃതികളുടെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു ആധുനിക കവിത്രയങ്ങളുടെ പിൻമുറക്കാർ. എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എ.വി.അനൂപാണ് ഒത്തുചേരൽ സാദ്ധ്യമാക്കിയത്.
സാഹിത്യം, സിനിമ, ജീവിതം അങ്ങനെ പലതും സംസാരത്തിൽ മിന്നിമറഞ്ഞെങ്കിലും മുത്തച്ഛൻമാർ മൂവരുടെയും വാക്കുകളിലാകെ നിറഞ്ഞുനിന്നു. എവിടെ പോയാലും മുത്തച്ഛനുമായുള്ള ബന്ധത്തിന്റെ പുറത്ത് ഇപ്പോഴും ഇരിക്കാനൊരു കസേര കിട്ടാറുണ്ടെന്ന് രവീന്ദ്രനാഥ് പറഞ്ഞപ്പോൾ മറ്റ് രണ്ടുപേരും ശരിയാണെന്ന ഭാവത്തിൽ ചിരിച്ചു തലകുലുക്കി.
തോന്നയ്ക്കലിലെ തറവാട് വീട്ടിൽ ആശാന്റെ സ്മരണകൾ നിലനിറുത്തി ജീവിക്കുകയാണ് പി. അരുൺ കുമാർ. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ മുൻ അദ്ധ്യാപകനായ അരുൺ കുമാർ അച്ഛൻ പ്രഭാകരന്റെ ആഗ്രഹ സഫലീകരണത്തിനായാണ് ആശാൻ സ്മാരകത്തിനോട് ചേർന്ന തറവാട് വീട്ടിൽ കഴിയുന്നത്. കുമാരനാശാന്റെ രണ്ടാമെത്തെ മകനാണ് പ്രഭാകരൻ. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് മെമ്പറാണ് വള്ളത്തോളിന്റെ മകൻ സി. ഗോവിന്ദക്കുറുപ്പിന്റെ മകൻ കെ. രവീന്ദ്രനാഥ്. തൃശ്ശൂരിലാണ് താമസം.
ഉള്ളൂരിന്റെ മകൻ മഹാദേവന്റെ മകനാണ് ഉള്ളൂർ എം പരമേശ്വരൻ. പേരിനോടുള്ള സാമ്യം പോലെ എഴുത്തിലും സജീവമാണ് അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗം റിട്ട. പ്രഫസറാണ്. കോഴിക്കോട് ബേപ്പൂരിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |