കോഴിക്കോട്: ഓണം പൊന്നോണമാക്കാൻ ജില്ലയിൽ വിപണികൾ സജീവമായി. ഓണം പ്രത്യേക ഓഫറുകളും സമ്മാനപദ്ധതികളുമെല്ലാമായി കച്ചവട സ്ഥാപനങ്ങളും കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. ഓണം ഖാദി മേളകളും ആരംഭിച്ചു. കൺസ്യൂമർഫെഡിന്റെ ഓണം ഫെസ്റ്റ് 27ന് ആരംഭിക്കും.
ടെക്സ്റ്റയിൽസുകൾ പുതിയ സ്റ്റോക്കുകളെത്തിച്ചുകഴിഞ്ഞു. പുതിയ ട്രെൻഡിനൊപ്പം ഓണക്കോടികൾ ഒരുക്കി കാത്തിരിക്കുകയാണ് മിഠായിത്തെരുവിലേതുൾപ്പെടെയുള്ള ടെക്സ്റ്റയിൽസുകൾ. ഓഫറുകളുടെയും സമ്മാനപദ്ധതികളുടെയും പെരുമഴ ഒരുക്കിയാണ് ഗൃഹോപകരണ- ഇലക്ട്രോണിക്സ് ഷോപ്പുകൾ ഓണത്തെ വരവേൽക്കുന്നത്. മൊബൈൽ ഷോപ്പുകളും ഒട്ടും പിറകിലല്ല. കമ്പനികൾ ഒരുക്കുന്ന ഓഫറുകൾക്കൊപ്പം കച്ചവട സ്ഥാപനങ്ങളുടെ പ്രത്യേക വിലക്കിഴിവും സമ്മാനങ്ങളുമുണ്ട്.
കഴിഞ്ഞ വിഷുക്കാലം സമ്മാനിച്ച നേട്ടത്തിലാണ് ഇത്തവണ കച്ചവടക്കാരുടെ പ്രതീക്ഷ. ഓണക്കാല കച്ചവടം മുൻനിറുത്തി വലിയ മുതൽമുടക്കാണ് കച്ചവടക്കാർ നടത്തിയത്. പൂവ്, പച്ചക്കറി, പലചരക്ക് വിപണികളെല്ലാം അത്തം ആവുമ്പോഴേക്കും സജീവമാകും. വലിയ പ്രതീക്ഷയോടെയാണ് ബേക്കറികളും ഓണത്തിനായി ഒരുങ്ങുന്നത്. ഞായറാഴ്ചകളിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് മിഠായിത്തെരുവിലെ കച്ചവടക്കാർ പറയുന്നു. ഇനി അത് മറ്റ് ദിവസങ്ങിൽ കൂടി വന്നാൽ ഇത്തവണ ഓണക്കച്ചവടം പൊടിപൊടിയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
@ ഓണച്ചന്തകൾ ആഗസ്റ്റ് 27 മുതൽ
ഓണക്കാലത്തെ വിലക്കയറ്റം തടയാനും വിപണിവില നിയന്ത്രിക്കുന്നതിനുമായി കൺസ്യൂമർഫെഡ് ജില്ലയിൽ 138 സഹകരണ ഓണച്ചന്തകൾ ആരംഭിക്കും. 27 മുതൽ സെപ്തംബർ ഏഴ് വരെ പത്ത് ദിവസം ജില്ലയിലെ സഹകരണസംഘങ്ങളുടെയും ത്രിവേണി സൂപ്പർമാർക്കറ്റുകളുടെയും നേതൃത്വത്തിലാണ് സഹകരണ ഓണച്ചന്തകൾ ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെയും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും സഹകരണ ഓണച്ചന്തകളിൽ ലഭിക്കും.
@ ഓണം ഖാദി മേളകൾ ആരംഭിച്ചു
ജില്ലയിൽ വിവിധ ഇടങ്ങളിൽ ഓണം ഖാദി മേളകൾ ആരംഭിച്ചു. 30 ശതമാനം വരെ വിലക്കിഴിവിലാണ് വിൽപന. ചെറൂട്ടി റോഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം, സിവിൽ സ്റ്റേഷന് സമീപത്തെ ഗാന്ധി ആശ്രമം ഖാദി ഗ്രാമോദ്യോഗ് ഭവൻ തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിലാണ് മേളകൾ.
ഓണാഘോഷത്തിനായി നഗരം ദീപാലംകൃതമാക്കും:ജില്ലാ കളക്ടർ
കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്സ് അസോസിയേഷനുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവണമെന്ന് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അഭ്യർഥിച്ചു. മികച്ച രീതിയിൽ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങൾക്കാണ് സമ്മാനങ്ങൾ നൽകുക.
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ രണ്ട് മുതൽ 11 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക. ഇക്കാലയളവിലാണ് ദീപാലങ്കാരം ചെയ്യേണ്ടത്. ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺഹാൾ, ടാഗോർ ഹാൾ, ബേപ്പൂർ എന്നീ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന കലാകായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, ജനറൽ കൺവീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി.ജി അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടി.പി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽ ദാസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ പി. നിഖിൽ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |