തൃശൂർ: ശ്രീനാരായണഗുരു രചിച്ച ദൈവദശകവും ഗുരുസന്ദേശങ്ങളും പുതിയ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് മന്ത്രി കെ. രാജൻ. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ 'എന്റെ ഗുരു' പരിശീലന ക്യാമ്പ് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ അദ്ധ്യാപകരും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നർത്തകരും പങ്കെടുത്തു. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്‌ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാദശകം, ശിവപ്രസാദപഞ്ചകം, ജാതിനിർണ്ണയം, ജാതിലക്ഷണം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ സുദർശനൻ കലാക്ഷേത്ര ഭരതനാട്യത്തിൽ ക്ലാസെടുത്തു.
കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപ് ഉപഹാരം നൽകി ആദരിച്ചു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.
എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി, മുകുന്ദൻ കുരുമ്പേപറമ്പിൽ, വി. ചന്ദ്രൻ, എന്റെ ഗുരു ക്യാമ്പ് തൃശൂർ ചെയർപഴ്‌സൺ വിനീത കലാക്ഷേത്ര, ചീഫ് കോ - ഓർഡിനേറ്റർ കലാമണ്ഡലം മാധുരി, ജോസ് കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. രമ്യ അനൂപ്, ഇന്ദിര സുനിൽ, അഖില സന്തോഷ്, സി.എ. അനീഷ, നജീബ് പി. മുഹമ്മദ് , വിനോദ് കക്കറ , ടി.വി. ദിലീപ് എന്നിവർ നേതൃത്വം നൽകി.
മാനവരാശിയുടെ സമാധാനത്തിനും സ്വൈര്യ ജീവിതത്തിനും ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഊർജ്ജം പകരുന്നവയാണ് ഗുരുസന്ദേശം. നൂറ്റാണ്ട് മുൻപ് ഗുരു പറഞ്ഞ സന്ദേശങ്ങൾ ഈ കാലഘട്ടത്തിലാണ് കൂടുതൽ പ്രസക്തം.
- മന്ത്രി കെ. രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |