തിരുവനന്തപുരം:വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കാൻ സെർച്ച് കമ്മിറ്റി അംഗസംഖ്യ അഞ്ചാക്കി സർക്കാരിന് മേൽക്കൈ ഉറപ്പാക്കുന്ന നിയമഭേദഗതി അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കും.
ഇപ്പോൾ സെർച്ച് കമ്മിറ്റിയിൽ ചാൻസലർ, യു.ജി.സി, സർവകലാശാല എന്നിവരുടെ പ്രതിനിധികളായി മൂന്ന് അംഗങ്ങളാണുള്ളത്. അവർക്കൊപ്പം സർക്കാർ പ്രതിനിധിയെയും കമ്മിറ്റി കൺവീനറായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തിയാണ് അഞ്ച് പേരാക്കുന്നത്.
സർവകലാശാലാ നിയമഭേദഗതി ബിൽ 2022ന്റെ കരടിന് ഇന്നലെ മന്ത്രിസഭായോഗം അനുമതി നൽകി.
വി. സി നിയമനം ഇപ്പോൾ
സെർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്ക് പ്രത്യേകമായോ പാനൽ സമർപ്പിക്കാം. സ്വന്തം പ്രതിനിധി കൂടി ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ഈ പാനലിൽ തനിക്ക് താൽപര്യമുള്ള ആളെ വി.സിയായി നിയമിക്കാൻ ഗവർണർക്ക് കഴിയും. ഈ അധികാരമാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്.
ഭേദഗതി വരുമ്പോൾ
അഞ്ചംഗ സമിതിയിലെ സർവകലാശാല, സർക്കാർ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചേർന്ന് നൽകുന്ന ഭൂരിപക്ഷ പാനലേ ഗവർണർക്ക് അയയ്ക്കാനാവൂ. സർക്കാർ താൽപര്യപ്രകാരമുള്ള ഈ പാനലിലെ ഒരാളെ വേണം വി.സിയായി ചാൻസലർ നിയമിക്കേണ്ടത്. യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾക്ക് വി.സി നിയമനത്തിൽ പങ്കാളിത്തം നാമമാത്രമാകും. അവർ മറ്റ് മൂന്നംഗങ്ങളുടെ പാനലിനോട് യോജിക്കണം.
ബി.ജെ.പി കൈകടത്തൽ
തടയാനെന്ന് മുഖ്യമന്ത്രി
മൂന്നംഗ സെർച്ച് കമ്മിറ്റി തുടന്നാൽ ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും ആളുകൾ വി.സിമാരാകുന്ന സ്ഥിതിയാകുമെന്നും ഗവർണറും വി.സിയും ചേർന്ന് സർവകലാശാലകൾ ഭരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിയും സർക്കാരും കാഴ്ചക്കാരാവും. ഈ കടന്നുകയറ്റം തടയുകയെന്ന സദുദ്ദേശ്യമാണ് നിയമഭേദഗതിക്കെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതോടെ സി.പി.ഐയുടെ ഉൾപ്പെടെ എല്ലാ മന്ത്രിമാരും യോജിച്ചു.
അതേസമയം, നിയമഭേദഗതി അഞ്ച് പതിറ്റാണ്ടായുള്ള സർവകലാശാലാ സ്വയംഭരണാവകാശം തകർക്കുമെന്ന് ആക്ഷേപമുണ്ട്.
ഗവർണറെ പൂട്ടിയാൽ സർക്കാരിന്റെ
തന്നിഷ്ടം പോലെ വി.സി നിയമനം
ഭേദഗതിബിൽ ഗവർണർ പിടിച്ചുവയ്ക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമമായാൽ ഒൻപത് സർവകലാശാലകളിൽ സർക്കാരിന് ഇഷ്ടം പോലെ വി.സിമാരെ നിയമിക്കാം. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരവും രൂക്ഷമാവും. അതേസമയം, സ്വന്തം അധികാരം കവരുന്ന ബിൽ ഗവണർ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വയ്ക്കുമോ എന്ന് ആശങ്കയുണ്ട്.
ചാൻസലർ, യു.ജി.സി, സെനറ്റ് പ്രതിനിധികളടങ്ങിയ സെർച്ച് കമ്മിറ്റിക്ക് പകരം അഞ്ചംഗ സമിതി വരികയും, ഈ സമിതിയിലെ ഭൂരിപക്ഷ പ്രകാരം വി.സി നിയമനത്തിന് പാനൽ തീരുമാനിക്കുകയും ചെയ്യുമ്പോൾ സർക്കാരിന് താത്പര്യമുള്ളവരെ തഴഞ്ഞ് മറ്റൊരാളെ വി.സിയാക്കാൻ ഗവർണർക്ക് കഴിയില്ല. സർക്കാർ, സിൻഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ ഉണ്ടാകും.
ആരോഗ്യസർവകലാശാലാ വി. സി നിയമനത്തിന് സെർച്ച്കമ്മിറ്റി നൽകിയ പാനലിലെ ആദ്യത്തെ രണ്ടു പേരെ ഒഴിവാക്കി, ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ച ദുരനുഭവം സർക്കാരിനുണ്ട്. ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. ഡോ.പ്രവീൺലാലിനെ വി.സിയാക്കാനാണ് താൽപര്യമെന്നു സർക്കാർ അറിയിച്ചെങ്കിലും ഗവർണർ വകവച്ചില്ല. നിയമഭേദഗതിയിലൂടെ ഇത്തരം തിരിച്ചടികൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതേസമയം, തനിക്ക് താത്പര്യമുള്ളവരെ യു.ജി.സി, ചാൻസലർ പ്രതിനിധികളെക്കൊണ്ട് നിർദ്ദേശിപ്പിച്ച് നിയമിക്കാനുള്ള ഗവർണറുടെ നീക്കം തടയാനാണ് ഭേദഗതിയെന്നാണ് സർക്കാർ വാദം.
സർക്കാരിന് താത്പര്യമുള്ളയാളെ വി.സിയാക്കിയാൽ രാഷ്ട്രീയ ഇടപെടൽ കൂടുമെന്നും സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാവുമെന്നും വിലയിരുത്തലുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസിൽ മുതൽ ഇന്റർവ്യൂ മാർക്ക് പരിഗണിച്ചുള്ള അദ്ധ്യാപക നിയമനങ്ങളിൽ വരെ ഇതിന്റെ പ്രതിഫലനമുണ്ടാവും.
ഗവർണറുടെ നിലപാട് നിർണായകം
നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നൽകാതിരിക്കാൻ ഭരണഘടനാപരമായി ഗവർണർക്ക് അധികാരമുണ്ട്. ഗവർണറുടെ അനുമതിയില്ലാതെ ബിൽ നിയമമാവില്ല.
ബിൽ ഒപ്പിടാതെ സർക്കാരിന് തിരിച്ചയയ്ക്കാം. ആ ബിൽ സർക്കാർ വീണ്ടും അയച്ചാൽ ഒപ്പിടാൻ ഗവർണർ ഭരണഘടനാപരമായി ബാദ്ധ്യസ്ഥനാണ്.
അതൊഴിവാക്കാൻ ബിൽ തിരിച്ചയയ്ക്കാതെ പിടിച്ചുവയ്ക്കാനും രാഷ്ട്രപതിയുടെ അനുമതിക്കയയ്ക്കാനും ഗവർണർക്കാവും.
തീരുമാനമെടുക്കാതെ എത്രകാലം വേണമെങ്കിലും ബിൽ പിടിച്ചുവയ്ക്കാം. സർക്കാരിന് ഒന്നും ചെയ്യാനാവില്ല.
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ, സ്വയംഭരണ കോളേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തൽ ബില്ലുകൾ ഇങ്ങനെ പിടിച്ചുവച്ചിരിക്കയാണ്.
കേരള വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോവാനും നിയമനം നടത്താനുമിടയുണ്ട്. സെനറ്റിന്റെ പ്രതിനിധിയെ ഗവർണറെ അറിയിച്ചശേഷം പിൻവലിച്ചിരുന്നു. അടുത്ത സെനറ്റ് യോഗത്തിന്റെ അജൻഡയിൽ ഇക്കാര്യമില്ല.
തിടുക്കം ഇതിന്
ഒക്ടോബറിൽ കേരള വി.സി ഡോ. വി.പി.മഹാദേവൻപിള്ള വിരമിക്കും. അദ്ദേഹത്തിന്റെ കാലാവധി നീട്ടാനിടയുണ്ട്. എം.ജി, മലയാളം, കുസാറ്റ് സർവകലാശാലകളിലും ഉടൻ വി.സി പദവി ഒഴിയുന്നുണ്ട്.
ആദ്യ പോര് കേരള വി.സി നിയമനത്തിൽ
ഗവർണറുടെ സെർച്ച് കമ്മിറ്റിയിൽ സെനറ്റ്
പ്രതിനിധിയെ നൽകാതെ സർക്കാർ
തിരുവനന്തപുരം: കേരള വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാതെ, ചാൻസലറായ ഗവർണറുമായി കൊമ്പുകോർക്കുകയാണ് സർവകലാശാലയും സർക്കാരും.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്രസർവകലാശാലാ വി.സി പ്രൊഫ.ബട്ടുസത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധികളാക്കിയാണ് വിജ്ഞാപനമിറക്കിയത്. സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഇതോടെ വി. സി നിയമനത്തിൽ ഗവർണറെ പൂട്ടാനുള്ള നിയമഭേദഗതിയിൽ ആദ്യത്തെ പോര് കേരള വി.സി നിയമനത്തിലാവും.
സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്തശേഷം സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്. ജൂൺ15ന് സെനറ്റ് ചേർന്ന് ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നു. അദ്ദേഹം സ്വയം ഒഴിഞ്ഞെന്നും വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയം വേണമെന്നും കേരള വി.സി ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട് ഗവർണർ വിജ്ഞാപനമിറക്കിയത്.
ശനിയാഴ്ച (20ന്) സെനറ്റ് ചേരുന്നുണ്ടെങ്കിലും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത് അജൻഡയിൽ ഇല്ല. ഇത് രാഷ്ട്രീയ തീരുമാനമാണെന്നാണ് സൂചന. ഗവർണറെ വെട്ടുന്ന നിയമഭേദഗതി 22ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇത് സഭ പാസാക്കിയ ശേഷമേ സെനറ്റ് പ്രതിനിധിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവൂ. സെനറ്റ് പ്രതിനിധിയെ നിയോഗിക്കാതിരിക്കാനും ഇടയുണ്ട്.
അതേസമയം, സെർച്ച് കമ്മിറ്റി രൂപീകരിച്ച വിജ്ഞാപനത്തിൽ തെറ്റില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്നംഗ പാനലിൽ രണ്ട് അംഗങ്ങളെ നിയമിച്ചതോടെ ഭൂരിപക്ഷമായെന്നും അവർക്ക് വി.സി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കാമെന്നുമാണ് നിയമോപദേശം.
ഞാൻ ഒപ്പിട്ടാലല്ലേ ബിൽ
നിയമമാവൂ: ഗവർണർ
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്നതിനുള്ള ഭേദഗതി ബില്ലുൾപ്പെടെ നിയമസഭാസമ്മേളനത്തിൽ വരാനിരിക്കെ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ഒപ്പിടാതെ ഒരു ബില്ലും നിയമമാവില്ലെന്ന് ഗവർണർ തുറന്നടിച്ചു.
ഗവർണർ ഒപ്പിടാതിരുന്നാൽ, ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബില്ലുകൾ പാസാക്കിയാലും ഗവർണർക്ക് തടഞ്ഞിടാമെന്ന് 'കേരളകൗമുദി" വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
രാഷ്ട്രീയ അതിപ്രസരം ചൂണ്ടിക്കാട്ടി ചാൻസലർ പദവി ഒഴിയാൻ സന്നദ്ധനായ ഗവർണർ ഇടപെടലുകളുണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ആ പദവിയിൽ തുടരുന്നത്. രാഷ്ട്രീയം സർവകലാശാലകളെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി, ഓർഡിനൻസിലൂടെ ചാൻസലറുടെ അധികാരം ഏറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തെഴുതിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ കൈകെട്ടാനുള്ള ബിൽ തയ്യാറായത്.
ചാൻസലറുടെ അധികാരം തന്റെ കൈയിലുള്ളിടത്തോളം ചട്ടലംഘനം അനുവദിക്കില്ലെന്നും സ്വജനപക്ഷപാതം വച്ചുപൊറുപ്പിക്കില്ലെന്നും ഗവർണർ ആവർത്തിച്ചു. കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ക്ഷമയോടെ കാത്തിരിക്കൂ" എന്നായിരുന്നു മറുപടി.
ചാൻസലറായ എന്നെ ഇരുട്ടിൽ നിറുത്തുന്നു. നിയമനങ്ങളിലടക്കം ഗുരുതര ചട്ടലംഘനങ്ങളാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. നിയമലംഘനം, സ്വജനപക്ഷപാതം, ക്രമക്കേടുകൾ എന്നിവ പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടു. ചിലത് ഒളിപ്പിക്കാനുണ്ടെന്നാണ് മനസിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇതൊക്കെ പതിവായി മാറി. ചട്ടലംഘനങ്ങളുടെ പരമ്പര തന്നെ അവിടെയുണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങളേറെയാണ്. വിദഗ്ദ്ധർ ആശങ്ക അറിയിച്ചിട്ടുണ്ട്. സമർത്ഥരായ വിദ്യാർത്ഥികൾ കൊഴിഞ്ഞുപോവുന്നു. തിരുത്തൽ നടപടികൾ ഉണ്ടാവും- ഗവർണർ പറഞ്ഞു.
പ്രിയയുടെ നിയമനം
തുലാസിൽ
ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള സ്കോർ ഏറ്റവും കുറവായിട്ടും അഭിമുഖത്തിന് മാർക്ക് കൂട്ടിനൽകിയാണ് പ്രിയാവർഗ്ഗീസിന് ഒന്നാംറാങ്ക് നൽകിയത്
റാങ്ക് ലിസ്റ്റ് നിയമ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റാങ്ക് ലിസ്റ്റ് റദ്ദാക്കാൻ ഗവർണർക്ക് അധികാരമുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |