കോന്നി: ആവണിപ്പാറ ഗിരിവർഗ കോളനിയിലേക്ക് നടപ്പാലം വരുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാർ. വന അവകാശ നിയമപ്രകാരം 25 ലക്ഷം രൂപയാണ് പാലം നിർമ്മിക്കാൻ വനംവകുപ്പ് അനുവദിച്ചത്. മണ്ണാറപ്പാറ റേഞ്ച് ഒാഫീസ് മുഖാന്തരമായിരിക്കും പദ്ധതി നടപ്പാക്കുക. തൂക്കുപാലത്തിന്റെ മാതൃകയിലാണ് നടപ്പാലം നിർമ്മിക്കുന്നത്. ഇതിനുള്ള അനുമതിയും വനംവകുപ്പ് നൽകിക്കഴിഞ്ഞു. നടപ്പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ നടപടികൾ കോന്നി ഡി.എഫ്.ഒ. ഓഫീസിൽ പൂർത്തിയായി. അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നാൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോകുന്ന കോളനിയാണിത്. അരുവാപ്പുലം പഞ്ചായത്ത് അഞ്ചാം വാർഡിലെ വനത്തിനുള്ളിലാണ് ആവണിപ്പാറ. 34 കുടുംബങ്ങളാണ് ഇവിടെയുള്ളത്. നദിയിൽ ജലനിരപ്പുയർന്നാൽ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെടുന്ന അവസ്ഥയാണ് കോളനിക്കുള്ളത്. കഴിഞ്ഞ മഴക്കാലത്തും അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നപ്പോൾ ഒറ്റപ്പെടുന്ന അവസ്ഥയായിരുന്നു . രണ്ടു വർഷങ്ങൾക്ക് മുൻപ് 1 . 60 കോടി രൂപ ചെലവിൽ കോളനിയിൽ വൈദ്യുതി എത്തിച്ചിരുന്നു. വനാന്തർഭാഗത്തുള്ള ഇവിടെ വൈദ്യുതി എത്തിക്കാൻ ഒട്ടേറെ തടസങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ആശ്രയം ഫൈബർ ബോട്ട്
നേരത്തെ ട്രൈബൽ വകുപ്പ് നൽകിയ ബോട്ട് കാലപ്പഴക്കത്തിൽ കേടായി. ഒന്നര വർഷംമുൻപ് ഫാ.രഞ്ജു പി.കോശി ഫൈബർ ബോട്ട് വാങ്ങിനൽകിയിരുന്നു. ആറ്റിൽ ജലനിരപ്പ് കുറവുള്ള സമയത്തേ ഇത് ഉപയോഗിക്കാൻ കഴിയൂ. ഇത് ഉപയോഗിച്ചാണ് ഇപ്പോൾ നദിയിലൂടെ യാത്രചെയ്യുന്നത്. സ്ഥിരം പാലമെന്ന ചർച്ചയും ഇടയ്ക്ക് നടന്നു. നബാർഡിന്റെ ധനസഹായത്തോടെ രണ്ട് കോടി രൂപ ചെലവാണ് ഇതിന് കണക്കാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി ഫയലുകൾ നീങ്ങി. ഒന്നാംഘട്ട അനുമതി ലഭിച്ചെങ്കിലും നബാർഡിന്റെ ഫണ്ടിന്റെ കാലാവധി കഴിഞ്ഞതോടെ പദ്ധതി നടപ്പാക്കാനായില്ല.
ആവണിപ്പാറയിൽ നടപ്പാലം നിർമ്മിക്കുന്നതിനുള്ള അപേക്ഷ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വനം വകുപ്പിന് നൽകിയിരുന്നു
രേഷ്‌മ മറിയം റോയ് ( പ്രസിഡന്റ് ,അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |