ആര്യനാട്:നൂറ്റാണ്ടിലെ ആദ്യ മഹാരുദ്ര ഭൈരവീയാഗത്തിന് ആര്യനാട്ട് തുടക്കമായി.ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രം ഇനിയുള്ള ഏഴ് നാളുകൾ യാഗശാലയായിമാറും.ഇന്നലെ യാഗമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ദീപം പകർന്നതോടെ ഭരതീയ യാജ്ഞിക ചരിത്രത്തിലെ ആദ്യ മഹായാഗത്തിന് ഭക്തിനിർഭരമായ തുടക്കം കുറിച്ചു.സൂര്യവംശി അഖാഡ കേരള ചീഫ് ശ്രീ ശ്രീ ആചാര്യ രാജേന്ദ്രാനന്ദ സൂര്യവംശി,യാഗ ബ്രഹ്മൻ ആനന്ദ് നായർ, പുഷ്പാഞ്ജലി സ്വാമികൾ,ചേങ്കോട്ടുകോണം ആശ്രമ പുരോഹിതൻ ബ്രഹ്മപാദാനന്ദ സരസ്വതി,മൂകാംബിക ആശ്രമ മഠാധിപതി സുന്ദരേശാനന്ദ,വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥ തുടങ്ങി വിവിധ മഠങ്ങളിലെ ആചാര്യശ്രേഷ്ഠന്മാർ ദീപം തെളിയിച്ചു. ഇന്ന് രാവിലെ 6.30ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. നാളെ അഷ്ടഅവദാൻസേവ, 19ന് മഹാമംഗളാരതി പ്രസാദവിതരണം, 20ന് മഹായാഗദേവത, മഹാശിവലിംഗ പൂർണാഭിഷേകം, മഹാശനീശ്വരഹവനം എന്നിവയും 21ന് ശതസഹസ്ര രുദ്രഭൈരവിഹവനത്തിൽ ദേവിക്ക് വസ്ത്രസമർപ്പണവും ഉണ്ടായിരിക്കും. 22ന് ഗംഗാഭവാനിപൂജ, പൂർണാഹൂതി, ശ്രീരുദ്ര-ചമക സൂക്തജപം എന്നിവ നടക്കും. സമാപനദിനമായ 23ന് രാവിലെ ഏഴുമുതൽ ദേവതാഉത്ഥാപനം, സഹസ്രനാമ പാരായണം, ശതസഹസ്രരുദ്രഭൈരവീഹവനത്തിൽ ആരതി, ദേവമന്ത്ര ആശീർവാദക, കർമ്മഉത്തരാരാങ്ക ദാനദക്ഷിണാങ്കി എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. എല്ലാദിവസവും പ്രഭാതഭക്ഷണവും, അന്നദാനവും,സായാഹ്നഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ചൊവാഴ്‌ചയും രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും ക്ഷേത്രസന്നിധിയിൽ നെയ്യ് വിളക്കും, എല്ലാ വെള്ളിയാഴ്ചയും രാവിലെ 5.30 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും പട്ടും മണിയും സമർപ്പിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |