കൊച്ചി: ഇൻഷ്വറൻസ് രംഗത്ത് എതിരാളികളെ നിഷ്‌പ്രഭരാക്കിയുള്ള എൽ.ഐ.സിയുടെ മുന്നേറ്റം തുടരുന്നു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെലവപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐർ.ആർ.ഡി.എ.ഐ) റിപ്പോർട്ടുപ്രകാരം 68.57 ശതമാനമാണ് ജൂലായിൽ എൽ.ഐ.സിയുടെ വിഹിതം. ജൂണിലെ 65.42 ശതമാനത്തിൽ നിന്നാണ് കുതിപ്പ്.
പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ വിപണിവിഹിതം കഴിഞ്ഞവർഷം ജൂലായിൽ 65.11 ശതമാനമായിരുന്നു. 29,117 കോടി രൂപയാണ് എൽ.ഐ.സി കഴിഞ്ഞമാസം മൊത്തം പ്രീമിയം ഇനത്തിൽ സമാഹരിച്ചത്. 2021 ജൂലായിൽ 12,031 കോടി രൂപയായിരുന്നു.
എസ്.ബി.ഐയുടെ കീഴിലെ എസ്.ബി.ഐ ലൈഫ് 7.02 ശതമാനം വിപണിവിഹിതവുമായി രണ്ടാമത്തെ വലിയ കമ്പനിയായി. ജൂണിൽ വിഹിതം 7.59 ശതമാനമായിരുന്നു. കമ്പനിയുടെ പ്രീമിയം സമാഹരണം 5,145 കോടി രൂപയിൽ നിന്ന് 54 ശതമാനം ഉയർന്ന് 7,915 കോടി രൂപയിലെത്തി. വിഹിതം 8.01 ശതമാനത്തിൽ നിന്ന് 6.01 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും എച്ച്.ഡി.എഫ്.സി ലൈഫാണ് മൂന്നാമത്. 4.02 ശതമാനവുമായി ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫാണ് നാലാമത്; ഒരുവർഷം മുമ്പ് കമ്പനിക്ക് 5.08 ശതമാനം വിപണിവിഹിതമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |