കൂത്തുപറമ്പ്:സ്വർണ്ണം പൂശിയ മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ കോടികൾ തട്ടിയ സംഭവത്തിൽ രണ്ടു പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു .പാറാലിലെ പടിഞ്ഞാറെന്റവിട പി.ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ ( 30 ) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി രണ്ട് കോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പ്രഥമിക നിഗമനം.
കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്. സ്വർണ്ണം പൂശിയ മുക്ക് പണ്ടം ബാങ്കുകളിൽ പണയം വച്ച് പ്രതികൾ ബാങ്കുകളിൽ നിന്നും കോടികൾ തട്ടിയെടുക്കുകയായിരുന്നു. തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, കൂത്തു പറമ്പ് അർബൻ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. മറ്റ് ബാങ്കുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.
നരവൂർ സ്വദേശിയും പറമ്പായിൽ വാടക വീട്ടിൽ താമസക്കാരനുമായ അഫ്സലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. സഹകരണ സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചു വന്നിരുന്ന ശോഭനയെ തെറ്റിദ്ധരിപ്പിച്ച് പണയം വെപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇന്നലെ പുലർച്ചയോടെയാണ് അഫ്സലിനെ വയനാട് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ ബാഗിൽ നിന്നും ഏതാനും വ്യാജ സ്വർണാഭരണങ്ങളും, പല ആളുകളുടെ പേരിലുള്ള റസീറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |