ന്യൂഡൽഹി: പട്ടിക വിഭാഗം ഉൾപ്പെടെ വിവിധ സമുദായങ്ങൾക്കും പ്രാദേശിക മേഖലകൾക്കും പ്രാതിനിദ്ധ്യം നൽകിയാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിലെ പരമോന്നത സമിതിയായ പാർലമെന്ററി ബോർഡ് ഇക്കുറി പുനഃസംഘടിപ്പിച്ചത്.
അരുൺ ജെയ്റ്റ്ലിയും സുഷമാസ്വരാജും അനന്തകുമാറും നിര്യാതരായതിനെ തുടർന്നുവന്ന ഒഴിവുകളും വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോഴും തവാർചന്ദ് ഗലോട്ട് കർണാടക ഗവർണറായപ്പോഴും വന്ന ഒഴിവുകളുമാണ് നികത്തിയത്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അടുത്തിടെ വിരമിച്ചു. ബി.ജെ.പിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിക്ക് വംശജൻ ബോർഡിൽ അംഗമാകുന്നത്.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായ ഇക്ബാൽ സിംഗ് ലാൽപുര പഞ്ചാബിലെ നേതാവാണ്. 1981ൽ സിക്ക് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് തീവ്രവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്ബാൽ സിംഗ് ലാൽപ്പുര.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയശേഷം അതൃപ്തനായ ലിംഗായത്ത് നേതാവ് യെദിയൂരപ്പയെ വിശ്വാസത്തിലെടുക്കാതെ കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് വിജയം അസാദ്ധ്യമാകുമെന്ന വിലയിരുത്തലിലാണ് 77 കാരനായ നേതാവിന് പരിഗണന ലഭിച്ചത്. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള കെ. ലക്ഷ്മൺ ഒ.ബി.സി മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ സത്യനാരായൺ ജതിയയിലൂടെ മദ്ധ്യപ്രദേശിലെ സാമുദായിക സന്തുലിതാവസ്ഥ നിലനിറുത്താനാണ് പാർട്ടി ശ്രമം. കേന്ദ്ര മന്ത്രിയും മുൻ അസാം മുഖ്യമന്ത്രിയുമായ സർബാനന്ദ് സോണോവാൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. കോൺഗ്രസിൽ നിന്നു് പാർട്ടിയിലെത്തിയ ഹിമന്ത ബിശ്വ ശർമ്മയ്ക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കൊടുത്തതിന്റെ പ്രത്യുപകാരമാണ് പുതിയ പദവി. സാമുദായിക പരിഗണനയും പ്രധാനമായി. ഹരിയാനയിൽ നിന്നുള്ള പിന്നാക്ക വനിതാ നേതാവായ സുധ യാദവ് പാർട്ടിയുടെ മുൻദേശീയ സെക്രട്ടറിയാണ്. ഹരിയാന പാർട്ടിയിലെ സാമുദായിക പരിഗണനകളും തുണയായി. സുധ യാദവിന്റെ ഭർത്താവ് സുഖ്ബീർ സിംഗ് യാദവ് കാർഗിൽ യുദ്ധ വേളയിൽ പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബി.എസ്.എഫിലെ ഡെപ്യൂട്ടി കമൻഡാന്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |