തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ കോപ്പിയടി പരിശോധനാ ഫലം കിട്ടിയാൽ രണ്ടു ദിവസത്തിനകം പ്രിയാ വർഗ്ഗീസിനെ അസോ.പ്രൊഫസറായി നിയമിക്കുമെന്ന് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത് ഇന്നലെ രാവിലെ. വൈകിട്ട് ആറോടെ മാദ്ധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, 'അര മണിക്കൂർ കാത്തിരിക്കൂ, നടപടി വരും'.
ഈ വാക്കുകളോടെ ഗവർണറുടെ നടപടിയെന്താവുമെന്ന ആകാംക്ഷയായിരുന്നു . ഗവർണർ ഡൽഹിയിലേക്കുള്ള വിമാനം കയറിയതിന് പിന്നാലെ, വൈകിട്ട് ഏഴിന് രാജ്ഭവനിൽ നിന്ന് നിയമന നടപടികൾ സ്റ്റേ ചെയ്തതായി വാർത്താക്കുറിപ്പിറക്കി. ചാൻസലറുടെ അധികാരമുപയോഗിച്ച് നിയമന നടപടികൾ മരവിപ്പിക്കുന്നുവെന്നാണ് അതിലുണ്ടായിരുന്നത്. താൻ ചാൻസലറായിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതവും,ചട്ടലംഘനങ്ങളും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു.
സർവകലാശാലകളുടെ തലവനായ ചാൻസലർക്ക് അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും, പിരിച്ചു വിടാനും അധികാരമുണ്ട്. പെരുമാറ്റ ദൂഷ്യമോ, അഴിമതിയോ, കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം. സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും അംഗീകാരവും ഉറപ്പാക്കാനാണ് ഈ അധികാരങ്ങൾ. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. തന്നെ ഇരുട്ടിൽ നിറുത്തി കണ്ണൂർ സർവകലാശാല തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുകയാണെന്നാണ് ഗവർണർ പറഞ്ഞത്.
ഗവർണറുടെ നോട്ടീസ് കിട്ടി: കണ്ണൂർ വി.സി
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രകാരം പ്രിയ വർഗീസിനെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഗവർണറുടെ നോട്ടീസ് ഇന്നലെ വൈകിട്ട് കിട്ടിയെന്നും അത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും കണ്ണൂർ വി.സി.ഗോപിനാഥ് രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1996ലെ കണ്ണൂർ സർവകലാശാല ചട്ടം സെക്ഷൻ ഏഴിൽ മൂന്ന് ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ നടപടിയെടുത്തത്. രാജ്ഭവൻ സെക്രട്ടറി അയച്ച നോട്ടീസ് ഇന്നലെ വൈകുന്നേരം 6.26ന് ലഭിച്ചു. തിങ്കളാഴ്ച കോടതിയെ സമീപിക്കും.
നിയമനത്തിൽ ചട്ടലംഘനമില്ലെന്നും നിയമനവുമായി മുൻപോട്ടുപോകുമെന്നും വി.സി ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും വ്യക്തമാക്കിയിരുന്നു.
കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ
നടന്നതായി ബോദ്ധ്യപ്പെട്ടെന്ന് ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വർഗീസിനെ നിയമിക്കുമെന്ന് വി.സി പ്രഖ്യാപിച്ചത്.അതാണ് ഒടുവിൽഗവർണറുടെ സ്റ്റേയിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |