കൊച്ചി: പണമില്ലെങ്കിൽ ആസ്തി വിറ്റാണെങ്കിലും ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഇത്രയധികം ആസ്തിയുള്ള പൊതുമേഖല സ്ഥാപനം വേറെയുണ്ടെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തുടർച്ചയായി ശമ്പളം വൈകുന്നത് ഉന്നയിച്ച് ജീവനക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമർശം.
ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതി ഉത്തരവ് ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ ജൂലായിലെ ശമ്പളം ആഗസ്റ്റ് പത്തിനകം നൽകണമെന്ന നിർദേശം പാലിക്കാമായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇത്തവണ ശമ്പളമില്ലാത്ത ഓണമാകുമോയെന്ന് ആശങ്കയുണ്ട്.
ശമ്പളം സംബന്ധിച്ച് തൊഴിലാളി യൂണിയനുമായി മന്ത്രിമാർ ചർച്ച നടത്തുന്നതായി സർക്കാർ അറിയിച്ചു. ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് പ്രയോജനമെന്തൊണെന്ന് കോടതി ചോദിച്ചു. 20 ദിവസം കഴിഞ്ഞ് എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ പട്ടിണിയിലാകരുത്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രയോജനമില്ല. ഇങ്ങനെ പോയാൽ കോടതി ഉത്തരവുകളെ ജനം പരിഹസിക്കും.
മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തെക്കുറിച്ച് കോടതി ചോദിച്ചു. ഔദ്യോഗിക യോഗം ചേർന്നില്ലെങ്കിലും മറ്റ് ചർച്ചകൾ നടന്നതായി സർക്കാർ അറിയിച്ചു. സിംഗിൾ ഡ്യൂട്ടിയുൾപ്പെടെ വിഷയങ്ങൾ ഗതാഗത, തൊഴിൽ മന്ത്രിമാർ യൂണിയനുകളുമായി ചർച്ച ചെയ്യുന്നുണ്ട്. ചർച്ച തുടരുന്നതിനാൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം സർക്കാർ ചോദിച്ചു. ഹർജി ആഗസ്റ്റ് 24ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |