ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ അജിത് ഡോവലിന്റെ ഡൽഹിയിലെ വസതിയിലുണ്ടായ സുരക്ഷാവീഴ്ചയെ തുടർന്ന് മൂന്ന് സി.ഐ.എസ്.എഫ് കമാൻഡോകളെ പിരിച്ചുവിടുകയും സുരക്ഷായൂണിറ്റിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. സി.ഐ.എസ്.എഫ് കോടതിയാണ് ശിക്ഷാ നടപടി സ്വീകരിച്ചത്.
ഫെബ്രുവരി 16ന് ഡോവലിന്റെ വസതിയിലേക്ക് എസ്.യു.വി ഇടിച്ചു കയറ്റിയ സംഭവത്തിന്റെ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടൽ. അന്ന് രാവിലെ 7.30യോടെ ബംഗളൂരു സ്വദേശിയായ ഒരാൾ അജിത് ഡോവലിന്റെ വൻ സുരക്ഷയുള്ള വസതിയുടെ ഗേറ്റിലേക്ക് വാടകയ്ക്കെടുത്ത ചുവന്ന എസ്.യു.വി ഇടിച്ച് കയറ്റുകയായിരുന്നു. പിരിച്ചു വിട്ട മൂന്ന് കമാൻഡോകളും അന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. വാഹനം ഇടിച്ചു കയറ്റിയ ആളെ പിടികൂടി ഡൽഹി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിനെ ഏല്പിച്ചിരുന്നു. ശന്തനു റെഡ്ഡിയെന്നാണ് ഇയാളുടെ പേരെന്നും ഇയാൾ മാനസിക നില തെറ്റിയ ആളാണെന്നും പൊലീസ് പറഞ്ഞു. തന്റെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും റിമോട്ട് വഴി തന്നെ നിയന്ത്രിക്കുകയാണെന്നും അയാൾ പറഞ്ഞതോടെ എം.ആർ.ഐ സ്കാനുൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സംഭവം നടക്കുമ്പോൾ ഡോവൽ വീട്ടിലുണ്ടായിരുന്നു. ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയുള്ള ഉദ്യോഗസ്ഥനാണ് ഡോവൽ. സി.ഐ.എസ്.എഫിന്റെ എസ്.എസ്.ജി യൂണിറ്റാണ് സുരക്ഷ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |