മലപ്പുറം: ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സ്പെഷൽ ട്രെയിനുകളുടെ കുറവ് വഴിമുടക്കുന്നു. ദക്ഷിണ റെയിൽവേ ആകെ ആറ് ട്രെയിനുകളും പത്ത് സർവീസുകളുമാണ് അനുവദിച്ചത്. ഇതിൽ താംബരം - മംഗളൂരു സ്‌പെഷൽ (06041) മാത്രമാണ് ജില്ലയിലൂടെ കടന്നുപോവുന്നത്. സെപ്തംബർ രണ്ടിന് ഉച്ചയ്ക്ക് 1.30ന് താംബരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നിന് പുലർച്ചെ 1.40ന് തിരൂരിലെത്തും. വൈകിട്ട് പുറപ്പെട്ട് അതിരാവിലെ എത്തുന്ന ട്രെയിനുകളിൽ ബുക്ക് ചെയ്യാനാണ് യാത്രക്കാർക്ക് താത്പര്യം. ഒന്നാം ഓണത്തിന്റെ തൊട്ട് മുമ്പ് നാട്ടിലെത്താനാണ് മിക്കവരുടെയും ശ്രമം. എന്നാൽ ഈ ദിവസങ്ങളിൽ സ്പെഷൽ ട്രെയിനുകളില്ല. ബംഗളൂരു, മുംബയ് എന്നിങ്ങനെ മലയാളികൾ ഏറെയുള്ള ഇടങ്ങളിൽ നിന്ന് തിരൂരിൽ സ്‌റ്റോപ്പുള്ള ഒരു സ്‌പെഷൽ ട്രെയിൻ പോലുമില്ല. സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ലെന്ന് യാത്രക്കാർ പറയുന്നു.
താംബരം - മംഗളൂരു സ്‌പെഷൽ, താംബരം - കൊച്ചുവേളി സ്‌പെഷൽ, എറണാകുളം ജംഗ്ഷൻ - ചെന്നൈ സെൻട്രൽ സ്‌പെഷൽ, നാഗർകോവിൽ - ചെന്നൈ എഗ്‌മൂർ സ്‌പെഷൽ, കൊച്ചുവേളി - എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ, ചെന്നൈ എഗ്‌മൂർ - നാഗർകോവിൽ സ്‌പെഷൽ, എന്നിവയാണ് ഓണത്തോട് അനുബന്ധിച്ച് അനുവദിച്ചവ. ഇതിൽ താംബരം - മംഗളൂരു സ്‌പെഷൽ മാത്രമാണ് ജില്ല വഴി കടന്നുപോവുന്നത്.
ടിക്കറ്റിന് ഇടിയോടിടി
ഒന്നാം ഓണത്തിന് മുൻപേ നാട്ടിലെത്താനുള്ള ആഗ്രഹത്തിൽ നേരത്തെ തന്നെ കൂടുതൽ പേർ ടിക്കറ്റെടുത്തതോടെ സെപ്തംബർ അഞ്ചുമുതൽ തിരുവോണ ദിവസമായ എട്ട് വരെ സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ ഇന്നലെ ഉച്ചയോടെ തന്നെ സ്ലീപ്പറിൽ വെയ്റ്റിംഗ് ലിസ്റ്റ് 170 പിന്നിട്ടു. തേർഡ് എ.സി, ടു ടയർ എ.സി എന്നിവയിലും ടിക്കറ്റില്ല. യശ്വന്ത്പൂർ - മംഗളൂരു എക്സ്പ്രസിൽ സെപ്തംബർ അഞ്ച് മുതൽ ടിക്കറ്റില്ല. പിന്നീട് 12നാണ് ടിക്കറ്റുള്ളത്. ബംഗളൂരുവിൽ നിന്ന് പാലക്കാട് വഴി പോരാമെന്ന് കരുതിയാലും ടിക്കറ്റില്ല. എറണാകുളം എക്സ്പ്രസിൽ സെക്കന്റ് സീറ്റിംഗ് ക്ലാസിൽ മാത്രം ഏതാനും ടിക്കറ്റുകളുണ്ട്. കൊച്ചുവേളി ഗരീബ്‌രഥിലും കൊച്ചുവേളി എക്സ്പ്രസിലും ഓണത്തോടനുബന്ധിച്ച് ടിക്കറ്റില്ല. ബംഗളൂരു - എറണാകുളം എസ്.എഫ് എക്പ്രസിലും കന്യാകുമാരി എക്സ്പ്രസിലും ഇതാണ് അവസ്ഥ.
വേണം കൂടുതൽ ട്രെയിൻ
ചെന്നൈയിൽ നിന്ന് ഒരു സ്‌പെഷൽ അടക്കം അഞ്ച് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പുണ്ട്. ചെന്നൈ സെൻട്രൽ - മംഗളൂരു എക്സ്പ്രസ് (12685), വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ് എന്നിവയിൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |