SignIn
Kerala Kaumudi Online
Friday, 26 April 2024 8.14 AM IST

സ്വപ്‌നയ‌്‌ക്ക് തിരിച്ചടി, പൊലീസ് രജിസ്‌റ്റർ ചെയ‌്ത കേസുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

swapna-suresh

കൊച്ചി: തനിക്കെതിരെ പൊലീസ് രജിസ്‌റ്റർ ചെയ‌്ത ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്വപ്‌ന സുരേഷ് നൽകിയ രണ്ട് ഹർജികളിലും പ്രാഥമികഘട്ടത്തിലാണ് അന്വേഷണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജികൾ ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്‌റ്റർ ചെയ‌്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലമാണ് സ്വപ്‌ന സുരേഷ് സമർപ്പിച്ചിരുന്നത്. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ തനിക്ക് അറിയാവുന്ന വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പ്രതികാരമാണ് പൊലീസ് കേസ് എന്നായിരുന്നു സ്വപ്‌ന കോടതിയിൽ പറഞ്ഞത്. എന്നാൽ കോടതി ഇത് മുഖവിലയ‌്ക്കെടുത്തില്ല. കേസെടുത്ത ശേഷം ആവശ്യമെങ്കിൽ കുറ്റപത്രം റദ്ദാക്കാൻ സ്വപ്‌നയ‌്ക്ക് കോടതിയെ സമീപിക്കാം.

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് രജിസ്റ്റർ ചെയ്തത്.

മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്‌ന മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. തുടർന്ന് വീണ്ടും മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കലാപാഹ്വനത്തിന് പാലക്കാട് കേസ് റജിസ്റ്റർ ചെയ്തത്.

അതേസമയം, കോടതിയുടെ നിരീക്ഷണം വളരെ ശരിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു. സർക്കാർ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് കോടതി അംഗീകരിച്ചു കഴിഞ്ഞു. ഇതിന്റെ പിന്നിൽ ഒട്ടവനവധി ഗൂഢാലോചനകളുണ്ട്. കേരളത്തിലെ ഗവൺമെന്റിനെ കളങ്കപ്പെടുത്താനും, മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാനുമൊക്കെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും, അതെല്ലാം പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവരുമെന്ന് ജയരാജൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SWAPNA SURESH, HIGHCOURT, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.