കോട്ടയം . ഓണമെത്ത് മുൻപ് അരി വില കുതിക്കുന്നു. രണ്ട് മാസത്തിനിടെ വിവിധ ഇനം അരി വിലയിൽ 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ജയ, ജ്യോതി, സുരേഖ, മസൂരി, ഉണ്ട മട്ട തുടങ്ങി കൂടുതൽ വില്പനയുള്ള ഇനങ്ങൾക്ക് ആറ് രൂപ മുതൽ പത്തു രൂപ വരെ ഉയർന്നു. മട്ട (വടി) അരിയുടെ വില കിലോയ്ക്ക് 50 കടന്നു. ബ്രാൻഡഡ് മട്ട (വടി) അരിയുടെ വില വർദ്ധനവ് പത്ത് രൂപയ്ക്കും മുകളിലാണ്. പായ്ക്ക് ചെയ്ത ബ്രാൻഡഡ് അരിയ്ക്കാണ് ജിഎസ്ടി ഏർപ്പെടുത്തിയതെങ്കിലും ചില്ലറ വില്പനയിലും വ്യാപാരികൾ അരി വില ഉയർത്തി സാധാരണക്കാരെ പിഴിയുകയാണ്. അരിവില വർദ്ധനവിനൊപ്പം അവൽ, പച്ചരി, അരിപ്പൊടി, അരച്ച മാവ് എന്നിവയ്ക്കും വില കൂടി.
സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വില്പന നടത്താൻ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറയുമ്പോഴും മാസത്തിൽ അഞ്ചു കിലോ അരി മാത്രമാണ് ഒരു കാർഡ് ഉടമയ്ക്ക് 25 രൂപ നിരക്കിൽ സപ്ലൈകോ ഔട്ട് ലെറ്റ് വഴി നൽകുന്നത്. പച്ചരി , ചാക്കരി ഇനങ്ങളിൽ ഒരെണ്ണം മാത്രമേ ലഭിക്കൂ. പൊതു വിപണിയിലെ ഇടപെടലും ശക്തമല്ല. ഗുണനിലവാരമുള്ള അരി റേഷൻ കടകളിലൂടെ ആവശ്യാനുസരണം നൽകാത്തതും വില വർദ്ധനവിന് കാരണമാണ്. ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെങ്കിലും പല വ്യഞ്ജനങ്ങൾ മാത്രമാണ് കിറ്റിൽ
വിലക്കയറ്റത്തിന് കാരണം.
ആന്ധ്രാപ്രദേശ്, തമിഴ‍്‍നാട് എന്നിവിടങ്ങളിൽ നിന്ന് അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രയിൽ സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തിലെ വിലയെയും ബാധിച്ചു. കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർ നല്ല വില കിട്ടിയതോടെ സർക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലെ മില്ലുകൾ കൂടുതൽ അരി അങ്ങോട്ടേയ്ക്ക് നൽകി തുടങ്ങിയതും തിരിച്ചടിയായി. അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |