പറവൂർ: ജൈവകൃഷിയിലേക്ക് പൂർണമായും മാറാൻ കേരളത്തിലെ കർഷകർ തയ്യാറാകേണ്ട കാലമാണിതെന്ന് പ്രമുഖ ജൈവവള കമ്പനി സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ് പി. സി ) സി.ഇ.ഒ മിഥുൻ പി.പുല്ലുമേട്ടിൽ പറഞ്ഞു. കാർഷിക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ കാർഷിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി എങ്ങിനെയാണ് സസ്യജാലങ്ങളെ വളർത്തുന്നതെന്ന് നിരീക്ഷിക്കുകയാണ് ജൈവകൃഷിയെക്കുറിച്ച് മനസിലാക്കാനുള്ള മാർഗം. വനത്തിലെ വൃക്ഷങ്ങൾക്ക് ആരും വളമിടുന്നില്ല, കീടനാശിനികൾ തളിക്കുന്നില്ല. എങ്കിലും അവയിൽ നല്ല വിളവു ലഭിക്കുന്നുണ്ട്. ഇവിടെ പ്രകൃതി ചെയ്യുന്ന കാര്യങ്ങൾ കൃഷിയിൽ മനുഷ്യൻ ചെയ്താൽ മാത്രം മതി. അത് ജൈവകൃഷിയാകും. കൃഷി വിഷരഹിതമാകും.
തോട്ടത്തിലെ ഒരു തെങ്ങ് സ്വാഭാവികമായി നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യുന്നുണ്ടെങ്കിൽ ആ തെങ്ങിന്റെ അവസ്ഥ മനസിലാക്കി മണ്ണിന്റെ ഘടനയും മണ്ണിന്റെ മൂലകങ്ങളും മറ്റ് തെങ്ങുകൾക്കും ലഭ്യമാക്കിയാൽ എല്ലാ തെങ്ങുകളും ഒരു പോലെ വളരും വിളവുതരും. എല്ലാ വിളകൾക്കും ഇത് ബാധകമാണ്.
മണ്ണിന് കൊഴുപ്പു നൽകുന്ന ജന്തുജന്യ വളങ്ങൾ തെങ്ങിന് ഉത്തമമാണ്. മികച്ച വിളവിനും വളർച്ചയ്ക്കും ഇത് ഗുണം ചെയ്യും. പക്ഷേ പതിറ്റാണ്ടുകളായി നമ്മൾ കൃത്രിമ വളങ്ങൾ നൽകി മണ്ണിന്റെ കൊഴുപ്പ് ഇല്ലാതാക്കി. അതിന്റെകുഴപ്പങ്ങളാണ് സസ്യങ്ങളെ രോഗങ്ങളിലേക്ക് നയിച്ചത്.
ആദ്യം കൃഷിയാണുണ്ടായത്. പിന്നെയാണ് ശാസ്ത്രം രൂപപ്പെട്ടത്. ജൈവാംശമില്ലാത്ത മണ്ണിൽ കൃഷി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും മിഥുൻ പി.പുല്ലുമേട്ടിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |