കൊച്ചി: ജാമ്യാപേക്ഷകളിൽ ഏഴു ദിവസത്തിനുള്ളിൽ വിധി പറയണമെന്നും വൈകിയാൽ കാരണം ഉത്തരവിൽ വ്യക്തമാക്കണമെന്നും കീഴ്‌ക്കോടതികൾക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കേരള ക്രിമിനൽ റൂൾസ് ഒഫ് പ്രാക്ടീസ് ചട്ടത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ഹൈക്കോടതി ഭരണ വിഭാഗം ജില്ലാ ജഡ്ജിമാർക്ക് നിർദ്ദേശം നൽകിയത്.ഇതിന്റെ പകർപ്പ് എല്ലാ ക്രിമിനൽ കോടതികൾക്കും നൽകണമെന്ന് രജിസ്ട്രാർ ജനറൽ നിർദ്ദേശിച്ചു.ക്രിമിനൽ കേസുകളിലെ അന്വേഷണം,വിചാരണ,മൊഴി രേഖപ്പെടുത്തൽ തുടങ്ങിയവയിൽ പാലിക്കേണ്ട നടപടികൾ സംബന്ധിച്ചും മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ ഇങ്ങനെ
ജാമ്യാപേക്ഷകളിൽ വിശദീകരണ പത്രിക നൽകാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെടാം.
പൊലീസ് റിപ്പോർട്ട്,വിശദീകരണ പത്രിക,വിധി എന്നിവയുടെ പകർപ്പുകൾ വിധി പറയുന്ന ദിവസം തന്നെ പ്രതിക്ക് സൗജന്യമായി നൽകണം.
കേസുകളിൽ മൊഴി രേഖപ്പെടുത്തുമ്പോൾ ഖണ്ഡിക തിരിച്ച് എഴുതണം.
ഖണ്ഡികകൾക്ക് നമ്പരിടണം.
വിചാരണകൾ വേഗത്തിൽ പൂർത്തിയാക്കണം.
സാക്ഷിവിസ്താരം തുടങ്ങിയാൽ പൂർത്തിയാകും വരെ എല്ലാ ദിവസവും നടത്തണം.മാറ്റമുണ്ടായാൽ കാരണം വ്യക്തമാക്കണം.
സാക്ഷിവിസ്താരത്തിന്റെ സമയക്രമം തയ്യാറാക്കണം ഒരേ ദിവസം തന്നെ സാക്ഷി,ക്രോസ് വിസ്താരങ്ങളും നടത്താൻ ശ്രമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |