ന്യൂഡൽഹി:കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗോപിനാഥ് രവീന്ദ്രന്റെ പ്രവർത്തനം വി.സിക്ക് യോജിക്കാത്തതാണെന്നും വി.സി ഭരണകക്ഷിയുടെ കേഡറെപ്പോലെയാണെന്നും ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കാൻ കണ്ണൂർ വി.സി തയ്യാറായത് അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ്. മറ്റ് ഉദ്യോഗാർത്ഥികളുടെ അദ്ധ്യാപന പരിചയം ഉൾപ്പെടെയുള്ള യോഗ്യതകൾ കണക്കിലെടുത്തില്ല. ഇത് നാണക്കേടാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ. പ്രിയ വർഗീസിന് നിയമനം നൽകുന്നത് സ്റ്റേ ചെയ്ത ഗവർണറുടെ നടപടിയെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയ നേതാക്കളുടെ സ്വന്തക്കാരെ സർവ്വകലാശാലയിൽ തിരുകിക്കയറ്റുകയാണ്. താൻ ചാൻസലറായി ഇരിക്കുമ്പോൾ സ്വജനപക്ഷപാതവും കുടുംബ വാഴ്ചയും അനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞ് സ്വന്തക്കാരെ നിയമിക്കുന്നത് അപമാനകരമാണ്. വി.സി. നിയമനത്തിലും രാഷ്ട്രീയ അതിപ്രസരമുണ്ട്. സർവ്വകലാശാലകൾ രാഷ്ട്രീയ നാടകങ്ങളുടെ കേന്ദ്രമായ സ്ഥിതിയാണ് കേരളത്തിൽ. കേരള വി.സി നിയമനത്തിന് സെർച്ച് പാനൽ രൂപീകരിച്ചത് നിയമപരമാണ്.
കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും മൂന്ന് വർഷം എത്ര ബന്ധു നിയമനങ്ങൾ നടന്നു എന്ന് അന്വേഷിക്കും. ഇത്തരം നിയമനങ്ങളെ കുറിച്ച് കുറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അവയിലെല്ലാം നടപടി സ്വീകരിക്കും.
പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതകളില്ലെന്നും ഗവർണർ ആരോപിച്ചു. അനുയോജ്യരായവരെ മാത്രമേ സർവ്വകലാശാലകളിൽ നിയമിക്കൂ. തന്റെ അധികാര പരിധിയിൽ സർക്കാർ ഇടപെടരുത്. ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ഓർഡിനൻസിന് പിന്നിൽ ബന്ധു നിയമനം നടപ്പാക്കുക എന്ന ലക്ഷ്യമാണ് .
കേരളത്തിലെ വിദ്യാഭ്യാസ മേഖല മികച്ചതാണ്. പക്ഷേ കഴിവുള്ള വിദ്യാർത്ഥികൾ പുറത്ത് പഠിക്കാനാണ് താല്പര്യപ്പെടുന്നത്. കേരളത്തിലെ സർവ്വകലാശാലകൾ രാഷ്ട്രീയ ഗൂഢാലോചനകളുടെ കേന്ദ്രങ്ങളാകുന്നതാണ് ഇതിന് കാരണം. ഇതൊരിക്കലും അനുവദിക്കില്ല. കേരള സർവ്വകലാശാല പ്രമേയം പാസാക്കുന്നെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതല നിർവഹിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |