ന്യൂഡൽഹി: അടുത്ത മാസം 20ന് മുമ്പ് പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിക്കുകയും രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള നേതാവിന് സാദ്ധ്യതയേറുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ലോക്സഭാ മുൻ സ്പീക്കർ മീരാ കുമാർ, മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ഉറച്ച് നിൽക്കുന്നതായി കേന്ദ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളെ പ്രതിനിധാനം ചെയ്യുന്ന 14,000 പി.സി.സി അംഗങ്ങളാണ് വോട്ടർമാർ. തിരഞ്ഞെടുപ്പിന്റെ അന്തിമ തിയതി നിശ്ചയിക്കേണ്ടത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയാണ്. അടുത്തയാഴ്ച കമ്മിറ്റി ചേർന്ന് അദ്ധ്യക്ഷനെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള വോട്ടർ പട്ടികയ്ക്ക് അന്തിമ രൂപം നൽകും.
സിതാറാം കേസരിക്ക് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴാണ്, ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടി അദ്ധ്യക്ഷനായേക്കുമെന്ന സൂചനകൾ
ശക്തിപ്പെടുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷൻ വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് പ്രിയങ്കയുടെ അവസരം നഷ്ടമാക്കുന്നത്. പ്രിയങ്ക നയിച്ച ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയവും തിരിച്ചടിയായി. ആരോഗ്യ കാരണങ്ങളാൽ സോണിയ പദവി ഒഴിയാൻ തീരുമാനിച്ചു കഴിഞ്ഞു.
യുവാക്കളെ പരിഗണിക്കണമെന്ന വാദം ഉയരുന്നുണ്ടെങ്കിലും അടുത്ത കാലത്ത് യുവ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിർക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, സുസ്മിത ദേബ്, ആർ.പി.എൻ സിംഗ്, കുൽദീപ് ബിഷ്ണോയ് തുടങ്ങിയവർ ഉദാഹരണം. ഇടഞ്ഞുനിൽക്കുന്ന ജി-23 നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ഭീതിയും നേതൃത്വത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |