ചാലക്കുടി: ലോഹിതദാസിന് ശേഷം ചാലക്കുടിയുടെ ഗതകാലത്തിന്റെ ഏടുകളിൽ ഒപ്പിയെടുത്ത കഥയുമായി കല്ലേറ്റുംകരയിൽ നിന്നൊരു യുവ നിർമ്മാതാവ് സിനിമാ ലോകത്തേക്ക്. പ്രവാസി വ്യവസായി ഷാജു വാലപ്പനാണ് സിനിമ നിർമ്മിച്ചത്. പോത്തുംതല എന്നാണ് സിനിമയുടെ പേര്. അരനൂറ്റാണ്ട് മുൻപ് ഒരു വിളിപ്പാടകലെ പരിയാരത്തുണ്ടായ പച്ചയായ ഒരു സംഭവമാണ് കഥയ്ക്ക് ആധാരം. ഗ്രാമത്തിലെ ധനിക കുടുംബത്തിൽ നിന്നും കാണാതായ പോത്തിനെ ചൊല്ലിയുണ്ടായ തർക്കവും വഴക്കും ഒടുക്കം ഒരാളുടെ മരണത്തിൽ കലാശിക്കുന്നു. നാട്ടിൽ ചെറിയ തോതിൽ താന്തോന്നിയായ ചെറുപ്പക്കാരനിലാണ് കുറ്റം ആരോപിക്കപ്പെട്ടത്. നല്ല ജീവിതം നയിക്കാൻ ശ്രമിച്ച ഇയാൾക്ക് കൂടുതൽ പ്രശ്‌നങ്ങളിൽ ചെന്നുപെട്ട് ഒടുവിൽ ജയിലുമായി. സംഭവം ഇതാണെങ്കിലും നാട്ടുകാരനായ അനിൽ കാരക്കുളം സംവിധാനം ചെയ്ത സിനിമയിൽ കഥയ്ക്ക് ഭേദഗതികളുണ്ട്. പാഷാണം ഷാജി നായകനായ സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രം ചെയ്യുന്നത് ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ.എം.കെ.റോയിയാണ്. നിർമ്മാതാവായ ഷാജു വാലപ്പനും വില്ലനായി രംഗത്തുണ്ട്. ശിവജി ഗുരുവായൂർ, സുനിൽ സുഗത തുടങ്ങിയവരും വേഷമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |