പദ്ധതി അംഗീകരിച്ച ആശുപത്രികളിൽ എല്ലാ ചികിത്സയും ലഭ്യവുമല്ല
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികൾ നിസഹകരണം തുടരുന്നതിനാൽ സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമായി തുടങ്ങിയ മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി ഫലം കാണുന്നില്ല. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവെന്ന കാരണത്താലാണ് മുൻനിര ആശുപത്രികൾ വിട്ടു നിൽക്കുന്നത്. പദ്ധതിയുടെ ഭാഗമായ ആശുപത്രികളിലാണെങ്കിൽ ചികിത്സയും ലഭ്യമല്ല. ഇതോടെ ജീവനക്കാരും പെൻഷൻകാരും പ്രതിസന്ധിയിലാണ്. ഭൂരിഭാഗം പേരും സ്വന്തമായുള്ള സ്വകാര്യ ഇൻഷ്വറൻസ് സ്കീമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മെഡിസെപ്പ് വന്ന സാഹചര്യത്തിൽ സ്വകാര്യ ഇൻഷ്വറൻസ് പുതുക്കാത്തവർക്ക് പണിയും കിട്ടി. ജൂലൈ ഒന്നിനാണ് 32ലക്ഷം പേരുൾപ്പെടുന്ന പദ്ധതി പ്രാബല്യത്തിൽ വന്നത്. 6000രൂപ വാർഷിക പ്രീമിയത്തിൽ മൂന്ന് ലക്ഷം രൂപയുടെ കവറേജ്. എന്നാൽ ഇപ്പോഴും സംസ്ഥാനത്തെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുളള മുൻനിര ആശുപത്രികളിൽ പലതും പദ്ധതിയുടെ ഭാഗമായിട്ടില്ല.നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 240 ഓളം സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും ചെറുകിട സ്വകാര്യ ആശുപത്രികളാണ്. പ്രായമായ രോഗി ഹൃദയ നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാൽ ഏതെങ്കിലും ഒന്നുമാത്രമാകും ലഭിക്കുക. മറ്റൊന്നിന് വേറെ ആശുപത്രിയെ ആശ്രയിക്കേണ്ടി വരും. അതേസമയം രണ്ടു മാസത്തിനകം 13000ത്തോളം ആളുകൾക്ക് 43കോടിയോളം രൂപ ക്ലെയിം അനുവദിച്ചതായാണ് ധനവകുപ്പിന്റെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |