തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സി.പി.ഐയുടെ ബദൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി. ഇതനുസരിച്ച് മുഖ്യമന്ത്രിക്ക് എതിരായ ഉത്തരവുകളിൽ നിയമസഭ തീരുമാനമെടുക്കാം. മന്ത്രിമാർക്കെതിരായ ഉത്തരവുകളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. എം.എൽ.എമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർ തീരുമാനമെടുക്കും.
സി.പി.ഐയുടെ നിർദ്ദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്താൻ സബ്‌ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ സഭയിൽ വെയ്ക്കും.
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ നിയമമന്ത്രി പി രാജീവാണ് ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങൾ സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ബിൽ അവതരണം ആരംഭിച്ചത്. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളിൽ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്‌പാൽ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭേദഗതി വ്യവസ്ഥ ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സതീശൻ വിമർശിച്ചു. ജൂഡീഷ്യൽ തീരുമാനം എക്സിക്യൂട്ടീവിന് എങ്ങനെ തള്ളാൻ കഴിയുമെന്ന് ചോദിച്ച വി ഡി സതീശൻ, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ നിയമമന്ത്രിയ്ക്ക് അധികാരമില്ലെന്നും തുറന്നടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |