തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വിറ്റ്‌നെസ് പ്രൊട്ടക്ഷൻ സെൽ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാലക്കാട് ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി, പബ്‌ളിക് പ്രോസിക്യൂട്ടർ എന്നിവരാണ് സമിതിയിലുള്ളത്. ജൂൺ 16ന് സമിതി യോഗം ചേർന്ന്, സാക്ഷികൾക്ക് ഭയമില്ലാതെ മൊഴി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഗൗരവമായ പ്രശ്‌നമായി കണ്ടാണ് മധു കേസിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നത്. കേസിനെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. അപമാനകരമായ സ്ഥിതിവിശേഷമാണ് മധുവിന്റെ കൊലപാതകത്തിലൂടെയുണ്ടായത്. കേസിൽ പ്രതികളായവർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കും. പൊലീസിന് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ല. ആനുകൂല്യം ലഭിക്കാത്തതിന്റെ പേരിലല്ല, രണ്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാർ ചുമതല ഒഴിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐ.ടി പാർക്കുകളിൽ 45,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
ആറ് വർഷത്തിനിടെ ഐ.ടി പാർക്കുകളിൽ 45,869 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ടെക്‌നോപാർക്കിൽ 20.97 ലക്ഷം ചതുരശ്ര അടിയും, ഇൻഫോ പാർക്കിൽ 22.62 ലക്ഷം ചതുരശ്ര അടിയും, കോഴിക്കോട് സൈബർ പാർക്കിൽ 2.88 ലക്ഷം ചതുരശ്ര അടിയും അടക്കം ആകെ 46.47 ലക്ഷം ചതുരശ്ര അടി ഐ.ടി സ്‌പേസ് നിർമ്മിക്കാനായി. 3000 സ്റ്റാർട്ടപ്പുകൾ വഴി 35,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2026 ൽ സ്റ്റാർട്ടപ്പുകൾ 15,000 ആകും.
കെ ഫോൺ പദ്ധതി 83 ശതമാനം പൂർത്തിയായി. ഇതുവരെ 476. 41 കോടി ചെലവിട്ടു. 24,357 സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകുന്നതിന് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. കുട്ടികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ തടയുന്നതിന് ശിശു വികസന വകുപ്പ് കുഞ്ഞാപ്പ് എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇന്റർനെറ്റിന്റെ ദുരുപയോഗം തടയാൻ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |