കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി മൂലം കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ വിതരണം നിലച്ചു. അഞ്ച് മാസത്തെ കുടിശികയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ മാർച്ചിലായിരുന്നു അവസാനമായി പെൻഷൻ വിതരണം. മസ്റ്ററിംഗ് ചെയ്തില്ലെന്ന കാരണത്താൽ കഴിഞ്ഞവർഷം മുതൽ നിരവധി തൊഴിലാളികളുടെ പെൻഷൻ തടഞ്ഞിരിക്കുകയാണ്. പെൻഷൻ പുനസ്ഥാപിച്ചു കിട്ടാൻ മസ്റ്ററിംഗിന് സമയം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തനതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോർഡായതിനാൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഏതെങ്കിലുമൊരു സാമൂഹ്യ സുരക്ഷാ പെൻഷനായ 600 രൂപയും ക്ഷേമനിധി പെൻഷനായ 1600 രൂപയും വാങ്ങിക്കാമെന്ന നിയമം നിലവിലുണ്ട്. ഇതുപ്രകാരമാണ് പെൻഷൻ നൽകി വരുന്നത്. എന്നാൽ ചില ഗ്രാമപഞ്ചായത്തുകൾ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന നിർമാണ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ സ്വീകരിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ചികിത്സാ ധനസഹായം, വിവാഹം, മരണാനന്തര ധനസഹായം തുടങ്ങി ഒട്ടനവധി അപേക്ഷകൾ വർഷങ്ങളായിട്ടും ബോർഡിൽ തീർപ്പാകാതെ കിടക്കുകയാണ്.
തൊഴിലാളികളുടെ ആനുകൂല്യങ്ങൾ
ഉടൻ വിതരണം ചെയ്യണം
കോഴിക്കോട്: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രധാന വരുമാന സ്രോതസായ സെസ് പിരിവ് കാര്യക്ഷമമാക്കി അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് നിർമാണ തൊഴിലാളി സംഘം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ നിരസിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്കെതിരെ നടപടിയെടുക്കണം. യൂണിയൻ പ്രസിഡന്റ് എൽ.വി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ശശീന്ദ്രൻ, എടക്കാട് ഷാജി, മരക്കാട്ട് സുധീഷ്, പൂവത്തിങ്കൽ സജീവൻ, മുക്കം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സി.പി.രാജേഷ് സ്വാഗതം പറഞ്ഞു. ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ് നേടിയ നിർമാണ തൊഴിലാളി സംഘം ജില്ലാ ജനറൽ സെക്രട്ടറി സി.പി. രാജേഷിന്റെ മകൾ സിപി അഭിരാമിയെ അഭിനന്ദിച്ചു.
ഓണത്തിന് 2 മാസത്തെ പെൻഷൻ
ഓണത്തിന് രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബിൽഡിംഗ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം.പി സുധീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |