കൊച്ചി: മൂന്ന് കോടിയിലേറെ രൂപ ചെലവിട്ട് കിഫ്ബി നിർമ്മിച്ച വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ ഇനിയും കാത്തിരിക്കണം. ഹയർ സെക്കൻഡറി- ഹൈസ്‌കൂൾ വിഭാഗങ്ങൾ തമ്മിലും പി.ടി.എയും നിർമ്മാണ മേൽനോട്ടം നിർവഹിച്ച ഇൻകെലും തമ്മിലുമുള്ള തർക്കം മൂലം കെട്ടിടം തുറക്കൽ വൈകും.
2019 ൽ ആരംഭിച്ച നിർമ്മാണം 2021മാർച്ചിൽ പൂർത്തീകരിച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മറ്റ് സ്‌കൂളുകളുൾക്കൊപ്പം വെണ്ണല സ്‌കൂളിന്റെ ഉദ്ഘാടനവും മേയിൽ നടക്കേണ്ടിയിരുന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മൂലം വൈകി. പിന്നീടുണ്ടായ തർക്കങ്ങൾ വിലങ്ങുതടിയായി.
നിർമ്മാണത്തിൽ
പോരായ്മകൾ: പി.ടി.എ
നിർമ്മാണത്തിൽ അപാകതയുണ്ടെന്നും അവ പരിഹരിച്ചശേഷം കെട്ടിടം കൈമാറിയാൽ മതിയെന്നുമാണ് പി.ടി.എ വാദം. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഒന്നിച്ചുവരുന്ന ഭാഗത്തെ തൂണിനും യു.പി ബ്ലോക്കിനടുത്തുള്ള തറ നിർമ്മിച്ചതിലുമുൾപ്പെടെ പോരായ്മകൾ പരിഹരിക്കണമെന്നാണ് പി.ടി.എയുടെ ആവശ്യം.
കിഫ്ബി അധികൃതർ പരിശോധിക്കുകയും പ്രശ്‌നങ്ങൾ പരിഹരിച്ച് കെട്ടിടം കൈമാറാൻ ഇൻകെലിനോട് നിർദേശിക്കുകയും ചെയ്തിരുന്നെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു. പോരായ്മകൾ പരിഹരിക്കാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ ഇൻകൽ ആവശ്യപ്പെട്ടെങ്കിലും ചെയ്യണ്ടെന്ന് പി.ടി.എ തീരുമാനിച്ചെന്ന് സ്‌കൂൾ അധികൃതരും പറഞ്ഞു. തിങ്കളാഴ്ച സ്‌കൂളിലെത്തിയ ഇൻകെലിന്റെ ഉപകരാറുകാരൻ കെട്ടിടം പൂട്ടി താക്കോലുമായി പോയെന്നാണ് പി.ടി.എയുടെ ആരോപണം.
പ്ളാനിലില്ലാത്തത്
ചെയ്യില്ല: ഇൻകെൽ
കെട്ടിടനിർമ്മാണത്തിന്റെ പദ്ധതി രൂപരേഖ കിഫ്ബി അംഗീകരിച്ചിച്ചതാണ്. അതിനപ്പുറത്തേക്ക് പലകാര്യങ്ങളും പി.ടി.എയുടെ ആവശ്യപ്രകാരം ചെയ്തു. ഇനി അത്തരം നിർമ്മാണ പ്രവർത്തനങ്ങൾ പറ്റില്ലെന്ന് ഇൻകെലും വ്യക്തമാക്കി. ഹൈസ്‌കൂൾ- ഹയർ സെക്കഡറി കെട്ടിടങ്ങൾ ചേരുന്നിടത്തെ എക്‌സ്പാൻഷൻ ജോയിന്റ് നീക്കണമെന്നതുൾപ്പെടെ പി.ടി.എയുടെ ആവശ്യം കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലേക്ക് ഇൻകെലിനെ വലിച്ചിഴക്കുകയാണ്. സ്‌കൂൾ അധികൃതർ അറിയിക്കുമ്പോൾ
കെട്ടിടം കൈമാറാൻ ഒരുക്കമാണെന്നും ഇൻകെൽ അറിയിച്ചു.
പൂട്ടിയെന്ന
പ്രചാരണം തെറ്റ്
ഉപകരാറുകാരനെക്കൊണ്ട് കെട്ടിടം പൂട്ടിച്ചെന്ന ആരോപണം തെറ്റാണെന്ന് ഇൻകെൽ അധികൃതർ പറഞ്ഞു. കെട്ടിടം എന്നും പൂട്ടാറുള്ളതാണ്. എത്രയും വേഗം സ്‌കൂൾ അധികൃതർ കെട്ടിടം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മൂന്ന്നില കെട്ടിടം നിർമ്മാണ ആരംഭം 2019
പൂർത്തിയാക്കിയത് 2022മാർച്ചിൽ
കിഫ്ബി ഫണ്ട്- മൂന്ന് കോടി
ആകെ കുട്ടികൾ- 250(പ്ലസ് വൺ, പ്ലസ് ടു കൊമേഴ്‌സ്, സയൻസ് വിഭാഗങ്ങൾ)
ആകെ ജീവനക്കാർ- 20 (അദ്ധ്യാപക-അനദ്ധ്യാപകർ ഉൾപ്പെടെ)
സ്‌കൂളിനുള്ളിലെ തർക്കങ്ങളാണ് കാര്യങ്ങൾ വൈകിപ്പിക്കുന്നത്. കെട്ടിടം എപ്പോൾ കൈമാറാനും തയാറാണ്
ശരത് ഗോപാൽ
പ്രോജക്ട് മാനേജർ, ഇൻകെൽ
പോരായ്മകൾ പരിഹരിക്കാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ടെന്നാണ് പി.ടി.എ തീരുമാനം.
സ്‌നേഹപ്രഭ
പി.ടി.എ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |