തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടന ചാൻസലറായ ഗവർണറുടെ അധികാരം കവരുന്നതും, നിയമ വിരുദ്ധവുമെന്ന് പ്രതിപക്ഷം.ഗവർണറുടെ പ്രതിനിധിയും കമ്മിറ്റിയിലുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവുള്ളവരെ മാത്രമേ ഇടതു സർക്കാർ വി.സിമാരായി നിയമിക്കൂ എന്നും മന്ത്രി ആർ.ബിന്ദു.
സെർച്ച് കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതും കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനപ്രകാരം സമർപ്പിക്കുന്ന പാനലിൽ നിന്നൊരാളെ ഗവർണർ വി.സിയായി നിയമിക്കാൻ നിർദ്ദേശിക്കുന്നതുമായ സർവകലാശാലാ ഭേദഗതി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴാണ് പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥ് തടസവാദമുന്നയിച്ചത്.കമ്മിറ്റിയിലെ ഓരോ അംഗത്തിനും വെവ്വേറെ പേരുകൾ ചാൻസലറോട് നിർദ്ദേശിക്കാമെന്നതാണ് നിലവിലെ വ്യവസ്ഥ. ഇത് മാറ്റിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരമുള്ള മൂന്നംഗ പാനലിൽ നിന്നൊരാളെ വി.സിയായി നിയമിക്കണമെന്ന വ്യവസ്ഥ വന്നത്. ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തി, സർക്കാരിന്റെ താത്പര്യങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായ നിയമമാണിത്. കേന്ദ്രനിയമത്തിന് വിരുദ്ധമായൊരു നിയമം സംസ്ഥാനത്തുണ്ടായാൽ കേന്ദ്രനിയമമാകും നിലനിൽക്കുക. ഇത് കോടതിയുടെ മുന്നിലെത്തിയാൽ പരാജയപ്പെടുമെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ, യു.ജി.സി നിബന്ധനപ്രകാരം ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രാഗൽഭ്യമുള്ളയാളും ബന്ധപ്പെട്ട സർവകലാശാലയുമായോ, അഫിലിയേറ്റ് ചെയ്ത കോളേജുകളുമായോ ബന്ധമില്ലാത്തയാളും കമ്മിറ്റിയിൽ അംഗമാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണമെത്രയെന്നോ മറ്റ് ആരൊക്കെ വേണമെന്നോ സംബന്ധിച്ച് യു.ജി.സി നിബന്ധനയിൽ പറയുന്നില്ല. സമവർത്തിത പട്ടികയിലാണെങ്കിലും സംസ്ഥാനസർക്കാരിന്റെ കീഴിലെ നിയമമനുസരിച്ചും സാമ്പത്തിക സഹായമനുസരിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി സ്വന്തമായി നിയമനിർമാണം നടത്താനാകും. ചാൻസലറുടെ വിവേചനാധികാരം കുറയ്ക്കുന്ന ബില്ലാണെന്ന വ്യാഖ്യാനവും നിലനിൽക്കില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രാഗൽഭ്യമുള്ളവരെ സമിതിയിലുൾപ്പെടുത്തിയാൽ വി.സിമാരായി പ്രഗൽഭരെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.സുപ്രീംകോടതി ഉത്തരവിന്റെ കൂടിയടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിർമാണത്തിന് സംസ്ഥാനം മുതിരുന്നതെന്ന് നിയമമന്ത്രി പി. രാജീവ് വാദിച്ചു. വിഷ്ണുനാഥിന്റെ തടസവാദം സ്പീക്കർ തള്ളി.
സർവകലാശാലാ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് പ്രതിപക്ഷം
സ്വയംഭരണം തകർത്ത് സർവകലാശാലകളെ പാർട്ടി ഓഫീസ് പോലെയാക്കിയെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ വൈസ്ചാൻസലർമാരെ പാവകളാക്കിയെന്നും നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഉന്നതവിദ്യാഭ്യാസ മേഖലയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും നിയമനങ്ങളെല്ലാം നിയമപരമാണെന്നും മന്ത്രി ആർ. ബിന്ദു മറുപടി നൽകി. അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സർവകലാശാലകളിൽ പച്ചയായ കച്ചവടമാണ് നടക്കുന്നതെന്നും, യു.ജി.സി മാനദണ്ഡം വകവയ്ക്കാതെ അടിസ്ഥാനയോഗ്യത പോലുമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ നിയമിക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച റോജി എം. ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ് സഭയിൽ ഇല്ലാത്തതിനാൽ പേര് പരാമർശിക്കരുതെന്ന് സ്പീക്കർ റൂളിംഗ് നൽകി. സർക്കാരിന് നിയമനത്തിൽ ബന്ധമില്ലെന്നും യോഗ്യത കണക്കാക്കുന്നതിൽ മാനദണ്ഡങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. യു.ജി.സി യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. 2016 മുതൽ സർവകലാശാലകളിൽ 523 അദ്ധ്യാപകരെ നിയമിച്ചു. എല്ലാം യു.ജി.സി മാനദണ്ഡപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.
വൈസ്ചാൻസലർമാർ ചട്ടംലംഘിച്ച് സർക്കാരിന് താത്പര്യമുള്ളവരെ നിയമിക്കുകയാണെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. അർഹരെ പിന്തള്ളാൻ യു.ജി.സി ചട്ടം മറികടക്കുന്നു. നിയമനങ്ങൾക്ക് യു.ജി.സി, സർവകലാശാലാ മാനദണ്ഡങ്ങൾ സൗകര്യം പോലെ മാറ്റുകയാണ്. പിഎച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചെന്ന് സമ്മതിച്ച് മാപ്പെഴുതി നൽകിയ അദ്ധ്യാപികയെപ്പോലും നിയമിച്ചു. ഡിജിറ്റൽ, ഓപ്പൺ സർവകലാശാലകൾ വേണ്ടപ്പെട്ടവരെ നിയമിക്കാൻ മാത്രമുള്ളവയാണ്. അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന പോലെയാണ് മന്ത്രിയുടെ മറുപടിയെന്ന് സതീശൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങൾ വിവരിച്ചും, ബഡ്ജറ്റിലെ വകയിരുത്തലുകൾ ആവർത്തിച്ചും മന്ത്രി നടത്തിയ പ്രസംഗം സഭയിൽ ചിരി പടർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |