പെരിന്തൽമണ്ണ: മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥിയായ 20കാരൻ ജോബിന് പഠന സമയം കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും ശ്രദ്ധ കൃഷിയിലാണ്. അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ പണിക്കരുകാട് സ്വദേശിയായ ജോബ് ഇതിനകം നിരവധി കാർഷിക പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു.
പ്രധാന ശ്രദ്ധ തേനീച്ച വളർത്തലിലാണ്. വെണ്ട , വഴുതനങ്ങ, പച്ചമുളക്, പയർ, പാവൽ, പടവലം, കുമ്പളങ്ങ ചെരങ്ങ തുടങ്ങി വിവിധ പച്ചക്കറിയിനങ്ങളും കൃഷി ചെയ്യുന്നു. പച്ചക്കറിക്കൊപ്പം മത്സ്യക്കൃഷിയുമുണ്ട്. 1000 ലിറ്റർ ടാങ്കിലാണ് മത്സ്യക്കൃഷി. പച്ചക്കറിയും തേനും വിൽക്കുമെങ്കിലും മത്സ്യം പുറത്തേക്ക് വിൽക്കുന്നില്ല. മത്സ്യതിരിനന, തുള്ളിനന, അക്വാപോണിക്സ്, പ്രിസിഷൻ ഫാമിംഗ്(സൂക്ഷ്മ കൃഷി), കിണർ റീചാർജിംഗ് തുടങ്ങിയ കാർഷിക കാര്യങ്ങളിൽ വിദഗ്ദ്ധൻ കൂടിയാണ് ജോബ്. ജൈവവളങ്ങളുടെയും കീടനാശിനികളുടെയും ശാസ്ത്രീയമായ നിർമ്മാണവും ഉപയോഗവും നന്നായറിയാം. നാട്ടിലും സമീപ പ്രദേശങ്ങളിലും നിരവധി കൃഷിയിടങ്ങളിൽ ജോബിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തനങ്ങളാണ് ജോബിനെ കൃഷിയറിവുകളിലേക്ക് നയിച്ചത്. മികച്ച എൻ.എസ്.എസ് വൊളണ്ടിയർക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്ലസ് വൺ കാലം മുതൽ പഠനച്ചെലവിനുള്ള തുക കൃഷിയിലൂടെയാണ് കണ്ടെത്തുന്നത്. സ്വന്തമായി ഇരുചക്രവാഹനവും വാങ്ങി. പഠനച്ചെലവ് കഴിഞ്ഞുള്ള തുക മാതാപിതാക്കളെ ഏൽപ്പിക്കും.
വളാഞ്ചേരി മജ്ലിസ് പോളിടെക്നിക് കോളേജിജ് വിദ്യാർത്ഥിയാണ്. കർഷക ദമ്പതികളായ ഓവേലിൽ ഷാജിയുടെയും സുമയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |